യു.എസ് സമന്‍സ് അദാനിക്ക് കൈമാറാന്‍ ഗുജറാത്ത് കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം
national news
യു.എസ് സമന്‍സ് അദാനിക്ക് കൈമാറാന്‍ ഗുജറാത്ത് കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th March 2025, 1:06 pm

ന്യൂദല്‍ഹി: അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് പുറപ്പെടുവിച്ച സമന്‍സ് വ്യവസായി ഗൗതം അദാനിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയം.

സൗരോര്‍ജ പദ്ധതികള്‍ക്ക് കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയ കേസിലാണ് സമന്‍സ്. പ്രസ്തുത സമന്‍സ് അദാനിയുടെ വിലാസത്തില്‍ അയക്കാന്‍ അഹമ്മദാബാദ് ജില്ലാ സെഷന്‍ കോടതിയോടാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

യു.എസ് സമന്‍സ് ഫെബ്രുവരി 25ന് കോടതിക്ക് കൈമാറിയതായി നിയമ മന്ത്രാലയം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ച് യു.എസ് പുറപ്പെടുവിച്ച സമന്‍സ് കൈമാറേണ്ടതുണ്ടെന്നും ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യങ്ങളിലെ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ സഹകരിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം അറിയിച്ചു.

1965ലെ ‘ഹേഗ് കണ്‍വെന്‍ഷന്‍ ഫോര്‍ സര്‍വീസ് ഓഫ് ജുഡീഷ്യല്‍ ആന്‍ഡ് എക്‌സ്ട്രാജുഡീഷ്യല്‍ ഡോക്യുമെന്റ്‌സ് ഇന്‍ സിവില്‍ ആന്‍ഡ് കൊമേഴ്സ്യല്‍ മാറ്റേഴ്സ്’ പ്രകാരമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

അദാനിക്ക് പുറമെ അദ്ദേഹത്തിന്റെ അനന്തരവൻ സാഗര്‍ അദാനിയേയും യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും അതിനായി അമേരിക്കന്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ പണം ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു ഗൗദം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. 250 മില്യണ്‍ യു.എസ് ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്.

അതേസമയം ഡൊണാള്‍ഡ് ട്രംപ് രണ്ടാമത് അധികാരത്തിലേറിയതിന് പിന്നാലെ അദാനിക്കെതിരെ കുറ്റം ചുമത്താനായി ഉപയോഗിച്ച നിയമം തന്നെ പിന്‍വലിക്കുകയാണുണ്ടായത്. ഈ നിയമം പുനപരിശോധിക്കാന്‍ ട്രംപ് ഉത്തരവിടുകയും ചെയ്തിരുന്നു.

1977ലെ ഫോറിന്‍ കറപ്ട് പ്രാക്ടീസസ് ആക്ട് (എഫ്.സി.പി.എ) നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. നിയമത്തിന്റെ ചട്ടങ്ങളും വ്യവസ്ഥകളും പരിശോധിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് ട്രംപ് നല്‍കിയ നിര്‍ദേശം.

നിയമത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തപ്പെട്ട അദാനിക്കും അനന്തരവന്‍ സാഗറിനുമെതിരെ നടപടികളുണ്ടാകില്ല. ഇതിനിടെയാണ് യു.എസ് സമന്‍സ് അദാനിക്ക് കൈമാറാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.

Content Highlight: Center asks Gujarat court to hand over US summons to Adani