ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സഖാവ് ആകേണ്ടയാളായിരുന്നു എന്ന് പറഞ്ഞാല്‍ എത്രപേര്‍ക്ക് വിശ്വാസമാകും. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ അതാണ് സത്യം.
ദ മോംഗ് ഹു ബികെയിം ദ ചീഫ് മിനിസ്റ്റര്‍ എന്ന ശന്തനു ഗുപ്ത എഴുതിയ യോഗി ആദിത്യനാഥിന്റെ ജീവചരിത്രത്തിലാണ് അജയ് ഭിഷ്ട് എന്ന ഇടതുപക്ഷസ്‌നേഹിയായിരുന്ന ആദിത്യനാഥിനെ കുറിച്ച് പറയുന്നത്.
കോളേജ് പഠനകാലത്ത് എസ്.എഫ്.ഐയില്‍ ആകൃഷ്ടനായിരുന്ന ആദിത്യനാഥിന്റെ കഴിവുകള്‍ മനസിലാക്കിയ പ്രമോദ് റാവത്ത് എന്നയാളാണ് അദ്ദേഹത്തിന്റെ മനസ് മാറ്റിയെടുത്ത് എ.ബി.വി.പിയിലേക്ക് ക്ഷണിക്കുന്നതെന്നാണ് ജീവചരിത്രത്തില്‍ പറയുന്നത്.
Dont Miss ധൈര്യമുണ്ടെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വി.വി പാറ്റ് ഉപയോഗിക്കൂ; അട്ടിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്നും കെജ്‌രിവാള്‍
തന്റെ സഹോദരീഭര്‍ത്താവിന്റെ ബന്ധുവും കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ജയ് പ്രകാശില്‍ ആകൃഷ്ടനായാണ് യോഗി ഇടതുപക്ഷത്തിനൊപ്പം ചേരാന്‍ തീരുമാനിക്കുന്നത്.
എന്നാല്‍ യോഗിയുടെ തീരുമാനം മനസിലാക്കിയ പ്രമോദ് റാവത്ത് കോളേജ് ലൈബ്രറിയില്‍ വെച്ച് യോഗിയുമായി നടത്തിയ ദീര്‍ഘസംഭാഷണത്തില്‍ അദ്ദേഹത്തിന്റെ മനസ് മാറ്റിയെടുക്കുകയും എ.ബി.വി.പി എന്ന സംഘടനയിലേക്ക് യോഗിയെ ക്ഷണിക്കുകയുമായിരുന്നു.
എന്നാല്‍ 1992 ല്‍ കോളേജ് പഠനകാലത്ത് സ്റ്റുഡന്റ് ബോഡി തിരഞ്ഞെടുപ്പില്‍ ആദിത്യനാഥിന് എ.ബി.വി.പി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച് യോഗി തോല്‍ക്കുകയും ചെയ്തിരുന്നു.
1993 ല്‍ സ്വന്തം വീടും ഗ്രാമവും ഉപേക്ഷിച്ച് യാത്രതിരിച്ച യോഗി ഗോരഖ്‌നാഥ് പീഠത്തിലെത്തി സന്യാസിയാവുകയായിരുന്നെന്നും ബയോഗ്രഫിയില്‍ പറയുന്നു. എന്നാല്‍ സന്യാസിയായ മകനെ തിരിച്ചുവിളിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ആദിത്യനാഥ് തയ്യാറായില്ലത്രേ.
പിന്നീട് മഹന്ദ് അവൈദ്യനാഥിനൊപ്പം ചേര്‍ന്ന് രാമജന്മഭൂമി മൂവ്‌മെന്റില്‍ പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവക്കുകയും പിന്നീട് ഗോരഖ്‌നാഥ്പീഠത്തിന്റെ തലവനായി മാറുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്ത് വലിയ രാഷ്ട്രീയനേതൃത്വത്തിലേക്ക് ഉയരുകയായിരുന്നു യോഗി ആദിത്യനാഥ് എന്നും ജീവചരിത്രത്തില്‍ പറയുന്നു.
