മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങൾ മാത്രം ചെയ്തിരുന്ന നടനാണ് ടി.ജി. രവി. ടി.ജി. രവീന്ദ്രനാഥന്‍ എന്നാണ് യഥാർത്ഥ പേര്. അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ആദ്യ സമയത്ത് ഒരുപാട് അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
എന്നാൽ ജയൻ നായകനായി അഭിനയിച്ച ചാകര എന്ന ചിത്രത്തിൽ വില്ലനായി അഭിനയിച്ചതോടെ അദ്ദേഹത്തിൻ്റെ തലവര മാറുകയായിരുന്നു. പിന്നീട് അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് വെള്ളിത്തിരയിൽ തൻ്റേതായ സ്ഥാനം അദ്ദേഹം ഉണ്ടാക്കിയെടുത്തു.
സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത അദ്ദേഹം സിബി മലയിൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഇപ്പോൾ വില്ലൻ വേഷങ്ങൾ ചെയ്തിരുന്നത് കൊണ്ട് തന്നെ കണ്ടാൽ ഭയപ്പെടുമായിരുന്നു എന്ന് പറയുകയാണ് രവി.
വില്ലൻ വേഷങ്ങൾ ചെയ്തിരുന്നത് കൊണ്ട് ആളുകൾ തന്നെ കണ്ടാൽ പേടിക്കുമായിരുന്നെന്നും അങ്ങനെ ഇഷ്ടം പോലെ പെരുമാറിയിട്ടുണ്ടെന്നും ടി.ജി. രവി പറയുന്നു. പുരുഷൻമാരല്ല പേടിക്കാറുള്ളതെന്നും സ്ത്രീകളാണ് തന്നെ കാണുമ്പോൾ ഭയപ്പെട്ട് ഓടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ വീട്ടിൽ കയറ്റുമായിരുന്നില്ലെന്നും താനൊരു സുഹൃത്തിൻ്റെ വീട്ടിൽ പോയപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ലെന്നും രവി പറഞ്ഞു.
ബെല്ലടിച്ചപ്പോൾ ജോലിക്കാരിയാണ് വന്ന് വാതിൽ തുറന്നതെന്നും തന്നെ കണ്ടപ്പോൾ അയ്യോ എന്നുപറഞ്ഞഅ വാതിൽ അടച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാംഗോ സ്പേസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വില്ലന്‍ വേഷങ്ങള്‍ ചെയ്തതുകൊണ്ട് ആളുകള്‍ എന്നെ കണ്ടാൽ പേടിക്കുമായിരുന്നു. അങ്ങനെ ഇഷ്ടം പോലെ പെരുമാറിയിട്ടുണ്ട്. പുരുഷന്‍മാരല്ല, മിക്കാവാറും സ്ത്രീകളാണ് എന്നെ കാണുമ്പോള്‍ ഭയപ്പെട്ട് ഓടിയിരുന്നത്.
വീട്ടില്‍ കയറ്റിയിട്ടില്ല. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അവര്‍ അവിടെ ഉണ്ടായിരുന്നില്ല. അപ്പോള്‍ ബെല്ലടിച്ചു. ജോലിക്കാരി വന്ന് വാതില്‍ തുറന്നപ്പോള്‍ അയ്യോ എന്ന് പറഞ്ഞു വാതില്‍ അടച്ചു,’ ടി.ജി. രവി പറയുന്നു.
Content Highlight: When they saw me that day, they said ‘Oh no’ and closed the door says T.G. Ravi