ഇവന്മാര്‍ ഓവര്‍ അമ്പീഷ്യസാകുമ്പോള്‍ അത് പിന്നെ നമുക്ക് ബാധ്യതയാകും; ഞാന്‍ എന്റെ അമ്പീഷ്യനുവേണ്ടിയിട്ടാണ് നില്‍ക്കുന്നത്: ഗിരീഷ് എ.ഡി
Malayalam Cinema
ഇവന്മാര്‍ ഓവര്‍ അമ്പീഷ്യസാകുമ്പോള്‍ അത് പിന്നെ നമുക്ക് ബാധ്യതയാകും; ഞാന്‍ എന്റെ അമ്പീഷ്യനുവേണ്ടിയിട്ടാണ് നില്‍ക്കുന്നത്: ഗിരീഷ് എ.ഡി
ആര്യ.പി
Friday, 28th August 2026, 10:42 am

 

ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ ഓണം റിലീസ് തൂക്കിയിരിക്കുകയാണ് ഗിരീഷ് എ.ഡി. പ്രേമലു എന്ന വലിയ ഹിറ്റിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രം ഗംഭീര പ്രതികരണത്തോടെയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്.

പ്രേമലു 1 കഴിഞ്ഞാല്‍ ബെത്‌ലഹേം കുടുംബയൂണിറ്റ് ചെയ്യാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പ്രേമലുവിന്റെ വലിയ വിജയം ഒരു രണ്ടാം ഭാഗത്തിന്റെ സാധ്യത തുറന്നിടുകയായിരുന്നെന്നും ഗിരീഷ് പറയുന്നു.

പ്രേമലു 1 ന് മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രമാകും പ്രേമലു 2 എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ലെന്നും ഗീരിഷ് പറയുന്നു. അതോടെ നേരത്തെ തീരുമാനിച്ച പ്രകാരം ബെത്‌ലഹേമിന്റെ ഷൂട്ടിലേക്ക് കടക്കുകയായിരുന്നെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് പറഞ്ഞു.

തനിക്കൊപ്പം ഒരു ടീമായി നില്‍ക്കുന്നവരുമായി ജോലി ചെയ്യാന്‍ എളുപ്പമാണെന്നും ക്ലോസായിട്ട് വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരെയൊക്കെ നമ്മുടെയൊക്കെ വേവ് ലെങ്തിലോട്ട് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും ഗിരീഷ് പറയുന്നു.

അങ്ങനെയല്ലാതെ ചിലര്‍ പെരുമാറുമ്പോള്‍ അത് പ്രശ്‌നമാണെന്നും അങ്ങനെ പ്രശ്‌നമായിട്ടുണ്ടെന്നും ഗിരീഷ് പറയുന്നു. ‘എനിക്ക് എന്റെതായ കുറേ സംഭവങ്ങളുണ്ട്, അത് വിട്ട് ഞാന്‍ കളിക്കില്ല എന്ന് ഒരു നടന്‍ പറഞ്ഞാല്‍ അത് നമുക്ക് ബുദ്ധിമുട്ടാവുമെന്നും ഗിരീഷ് എ.ഡി പറഞ്ഞു.

‘പ്രേമലു ചെയ്ത ശേഷം ബത്‌ലഹേം കുടുംബ യൂണിറ്റ് ചെയ്യാനായിരുന്നു തുടക്കം മുതലേ ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ പ്രേമലു റിലീസ് ചെയ്ത ശേഷം അത് ഞങ്ങളുടെ കയ്യില്‍ നിന്ന് പോയി. അപ്പോഴാണ് ഇതിന് ഒരു രണ്ടാം ഭാഗത്തിന് ചാന്‍സ് ഉണ്ട് എന്ന് മനസിലാക്കുന്നത്.

ഇപ്പോഴും ആ ചാന്‍സുണ്ട്. അടിപൊളിയായി തന്നെ ചാന്‍സുണ്ട്. എന്തായാലും പ്രേമലുവിന്റെ ഇരട്ടിയടിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സിനിമയ്ക്കായി വര്‍ക്ക് ചെയ്‌തെങ്കിലും അത് പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല. അതോടെ ബത്‌ലഹേം കുടുംബയൂണിറ്റുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

നമ്മുടെ ക്ലോസായിട്ട് വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരെയൊക്കെ നമ്മുടെയൊക്കെ വേവ് ലെങ്തിലോട്ട് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഇത് അതില്‍ നിന്ന് ഒരാള്‍ തെറ്റി വന്നാല്‍ പ്രശ്‌നമാണ്. അത് പ്രശ്‌നമായിട്ടുമുണ്ട്.

നമ്മുടെ കൂടെ നിന്ന ആള്‍ക്കാര്‍ തന്നെ ആ വേവില്‍ നിന്നൊക്കെ മാറി, ഇവരുടെ ഓവര്‍ അമ്പിഷനും പരിപാടിയുമൊക്കെയായി. എല്ലാവരും അമ്പീഷ്യസാണ്. ഞാനും അമ്പീഷ്യസാണ്. ഇത്രയ്ക്ക് ഓവര്‍ ആകുമ്പോള്‍ പിന്നെ ഇവന്‍മാരുടെ അമ്പീഷ്യന്‍ എന്ന് പറയുന്നത് നമ്മുടെ ബാധ്യതയായിപ്പോകും.

ഞാന്‍ എന്റെ അമ്പീഷ്യനുവേണ്ടിയിട്ടാണ് നില്‍ക്കുന്നത്. അപ്പോള്‍ അങ്ങനെയാണ് അതിന്റെ കാര്യം. നിവിന്‍ ചേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് പുള്ളി ഒരു സ്റ്റാര്‍ ആയ ശേഷമാണ്. ഞാന്‍ സിനിമ ചെയ്യുന്നതിന് മുന്‍പേ പുള്ളി പ്രേമമൊക്കെ ചെയ്ത് വലിയ സ്റ്റാറാണ്.

പുള്ളി ഇതിലേക്ക് വരാന്‍ റെഡിയായി നില്‍ക്കുകയാണ്. അത് ഭയങ്കര പോസിറ്റീവാണ്. അല്ലാതെ പുള്ളി അവിടെ വന്നിട്ട് ‘എനിക്ക് എന്റെതായ കുറേ സംഭവങ്ങളുണ്ട്, അത് വിട്ടിട്ട് ഞാന്‍ കളിക്കില്ല എന്ന് പറഞ്ഞ് നിന്ന് കഴിഞ്ഞാല്‍ നമുക്ക് ബുദ്ധിമുട്ടാവും. പുള്ളി അതിലോട്ട് ഇറങ്ങാന്‍ തയ്യാറായിരുന്നു,’ ഗിരീഷ് എ.ഡി പറഞ്ഞു.

Content Highlight: When these people become overly ambitious, it becomes a liability for us; Director Girish A.D

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.