പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സി.പി.ഐ.എമ്മിലേക്ക് തിരികെയെത്താനുള്ള വഴികള്‍ തേടി മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എയായിരുന്ന എ. സുരേഷ്.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബിക്ക് എഴുതിയ തുറന്ന കത്തിലാണ് സി.പി.ഐ.എമ്മിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യം സുരേഷ് ഉന്നയിച്ചിരിക്കുന്നത്.
പാര്‍ട്ടി വിരുദ്ധ മാധ്യമങ്ങളുമായുള്ള സൗഹൃദവും വി.എസിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയ ഏഴോളം കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എ. സുരേഷിനെ 2013ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
നിരവധി തവണ അപ്പീല്‍ നല്‍കിയിട്ടും പരിഗണിച്ചില്ലെന്നും തന്നെ പാര്‍ട്ടിയിലേക്ക് തിരികെയെടുത്തില്ലെന്നും സുരേഷ് കത്തില്‍ വിശദീകരിക്കുന്നു.
പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും ദുബായില്‍ പോയിട്ട് പോലും മലയാളികളുള്ള കമ്പനികളില്‍ തനിക്കൊരു ജോലി ലഭിച്ചില്ലെന്നും സുരേഷ് പറഞ്ഞു. പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാന്‍ തനിക്ക് അര്‍ഹതയില്ലേയെന്നും എഅദ്ദേഹം ചോദിക്കുന്നുണ്ട്.
12 വര്‍ഷം പലവിധത്തിലുള്ള തിക്താനുഭവങ്ങളും നേരിട്ടെന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത എന്താണെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിലൂടെ സുരേഷ് ചോദിച്ചു.
കഴിഞ്ഞദിവസം എ. സുരേഷിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എ. സുരേഷിന്റെ പോസ്റ്റ് പുറത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചിരുന്നു. താന്‍ അവര്‍ക്ക് മറുപടി നല്‍കിയിട്ടില്ല. കെ.പി.സി.സിയുടെ ഉത്തരവാദപ്പെട്ട നേതാക്കളാണ് തന്നെ സമീപിച്ചതെന്നും സുരേഷ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സുരേഷിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വിഷയത്തില്‍ ഡി.സി.സിയോട് കെ.പി.സി.സി നേതൃത്വം അഭിപ്രായം തേടിയിട്ടില്ലെന്നും കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷന്‍ എ. തങ്കപ്പന്‍ പ്രതികരിച്ചിരുന്നു.