സിനിമ കഴിയുമ്പോളൊക്കെ ആ നടനെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോകണം; ഗംഭീരമായ അഭിനയം: വിനയ് ഫോര്‍ട്ട്
Entertainment
സിനിമ കഴിയുമ്പോളൊക്കെ ആ നടനെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോകണം; ഗംഭീരമായ അഭിനയം: വിനയ് ഫോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 7:47 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിനയ് ഫോര്‍ട്ട്. 2009ല്‍ ഋതു എന്ന സിനിമയിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും മികച്ചതാക്കാന്‍ ശ്രമം നടത്തുന്ന നടന്‍ കൂടിയാണ് വിനയ്.

ഒരേ സമയം നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ആണെങ്കിലും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും വിനയ് ഫോര്‍ട്ടിന്റെ കൈകളില്‍ ഭദ്രമാണ്. ഇപ്പോള്‍ മെത്തേഡ് ആക്ടിങ് നടത്തുന്ന അഭിനേതാക്കളെ കുറിച്ച് പറയുകയാണ് നടന്‍.

മലയാളത്തില്‍ മെത്തേഡ് ആക്ടിങ് ചെയ്യുന്ന ആരും തന്റെ അറിവില്‍ ഇല്ലെന്ന് പറയുന്ന വിനയ് ഫോര്‍ട്ട് ഹോളിവുഡ് ആക്ടറായ ഡാനിയേല്‍ ഡേ ലൂയിസിനെ കുറിച്ചും പറയുന്നു. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയ്.

‘മെത്തേഡ് ആക്ടിങ് ചെയ്തിട്ടുള്ള നടനായിട്ട് എനിക്ക് അറിയാവുന്നത് ഡാനിയേല്‍ ഡേ ലൂയിസിനെയാണ്. എബ്രഹാം ലിങ്കന്റെ സിനിമ ചെയ്തിട്ടുള്ള നടനാണ് അദ്ദേഹം. മൈ ലെഫ്റ്റ് ഫൂട്ട് എന്ന സിനിമ ചെയ്തതും അദ്ദേഹമാണ്.

ഡാനിയേല്‍ ഡേ ലൂയിസ് അദ്ദേഹത്തിന്റെ മുപ്പത് – നാല്‍പത് വര്‍ഷത്തെ കരിയറില്‍ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തത്. സിനിമക്ക് ശേഷം അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോകണം. ആ തരത്തിലാണ് അഭിനയം.

മൈ ലെഫ്റ്റ് ഫൂട്ട് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം വീല്‍ചെയറില്‍ ഇരുന്നാണ് അഭിനയിച്ചത്. അദ്ദേഹം അനങ്ങിയിട്ടില്ല. വാഷ്‌റൂമില്‍ പോകുന്നത് ഉള്‍പ്പെടെ ആ വീല്‍ചെയറില്‍ ആയിരുന്നു. അതില്‍ ഇരുന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്.

സിനിമ കഴിഞ്ഞിട്ട് വീല്‍ചെയറില്‍ നിന്ന് ഇറക്കിയ ശേഷം അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററിലൊക്കെ കൊണ്ടുപോകേണ്ടി വന്നു. അത്തരത്തില്‍ അഭിനയിക്കുന്ന അഭിനേതാക്കളുമുണ്ട്. മലയാളത്തില്‍ മെത്തേഡ് ആക്ടിങ് ചെയ്യുന്ന ആരും എന്റെ അറിവില്‍ ഇല്ല,’ വിനയ് ഫോര്‍ട്ട് പറയുന്നു.


Content Highlight: Vinay Forrt Talks About Daniel De Lewis