ഇ-നിയമസഭാ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം; വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
Kerala
ഇ-നിയമസഭാ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം; വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th August 2025, 6:51 pm

തിരുവനന്തപുരം: ഇ-നിയമസഭാ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട നിയമസഭാ ഉന്നതതല സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

നിയമസഭാ നടപടിക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളും ചെലവഴിച്ച തുകയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യക്കണമെന്നും കത്തില്‍ പറയുന്നു.

പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് സാമാജികര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങള്‍ ചേര്‍ന്ന് വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

21.06.2023ന് ശേഷം നാളിതുവരെ ഉന്നതതല സമിതി യോഗം ചേര്‍ന്നിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ യു.ഡി.എഫ് എം.എല്‍.എമാര്‍ 12.06.2025ന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കത്ത് പൂര്‍ണരൂപത്തില്‍:

ഇ-നിയമസഭാ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിയമസഭാ നടപടിക്രമങ്ങള്‍ കടലാസ് രഹിതമാക്കുന്നതിനായി 52 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുകളും വീഴ്ചകളും ഉണ്ടായതായാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കുന്നത്.

പ്രസ്തുത പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് നിയമസഭാ സാമാജികര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും യഥാസമയം യോഗങ്ങള്‍ ചേര്‍ന്ന് വസ്തുതകള്‍ സാമാജികരെ ബോധ്യപ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

21.06.2023ന് ശേഷം നാളിതുവരെ ഉന്നതതല സമിതി യോഗം ചേര്‍ന്നിട്ടില്ല. ഈ കാര്യം ചൂണ്ടിക്കാട്ടി യോഗം വിളിച്ചു ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങളായ യു.ഡി.എഫ് എം.എല്‍.എമാര്‍ 12.06.2025ന് താങ്കള്‍ക്ക് കത്ത് നല്‍കിയിട്ടും നാളിതുവരെ യോഗം വിളിച്ചു ചേര്‍ത്തിട്ടില്ല. പാര്‍ലമെന്ററി അക്കൗണ്ടബിലിറ്റി ഉറപ്പാക്കുവാന്‍ ചുമതലപ്പെട്ട നിയമസഭ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത് ആശങ്കാജനകമാണ്.

ഈ കാര്യത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തത വരുത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം സഭയ്ക്കും സാമാജികര്‍ക്കുമുണ്ട്. ആയതിനാല്‍, ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ നടപ്പാക്കിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചെലവഴിച്ച തുകയെ സംബന്ധിച്ചും പരിപൂര്‍ണമായ വിശദാംശങ്ങളും ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഉള്‍പ്പെടുത്തി ഒരു വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നും ഈ പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട നിയമസഭ ഉന്നതതല സമിതി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

Content Highlight: Corruption allegations related to e-assembly project; Opposition leader demands detailed report