വിവാഹ വീഡിയോ മോര്‍ഫിംഗ്: മുഖ്യപ്രതി ബിബീഷ് അറസ്റ്റില്‍
Crime
വിവാഹ വീഡിയോ മോര്‍ഫിംഗ്: മുഖ്യപ്രതി ബിബീഷ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th April 2018, 8:57 am

വടകര: വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് അശ്ലീലചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതി ബിബിഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. വടകര സദയം സ്റ്റുഡിയോയിലെ എഡിറ്ററായിരുന്നു ബിബിഷ്.

നേരത്തെ സ്റ്റുഡിയോ ഉടമ ദിനേഷനെയും ഫോട്ടോഗ്രഫര്‍ സതീശനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ബിബിഷിന് വേണ്ടി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെ ബിബിഷ് കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ വടകരയില്‍ എത്തിച്ച ശേഷം  മൊഴിയെടുക്കും

വിവാഹ ചടങ്ങുകളുടെ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോ എടുത്ത് അശ്ലീല ചിത്രങ്ങളില്‍ ചേര്‍ത്ത് പ്രചരിപ്പിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ദുരുപയോഗം ചെയ്യപ്പെട്ട ഫോട്ടോകള്‍ വിദേശത്തടക്കമുള്ള ആളുകള്‍ക്ക് കിട്ടിയിട്ടുണ്ട്. 40,000 ത്തില്‍ അധികം ഫോട്ടോകളാണ് ബിബീഷ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെടുത്തത്.


Also Read ശോഭനാ ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍; ബന്ധു അറസ്റ്റില്‍


ബിബീഷാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് ആരോപണം. ഇതറിഞ്ഞിട്ടും മറച്ചു വച്ചതിനും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാലുമാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. മോര്‍ഫിങ്ങിനെക്കുറിച്ച് നാല് മാസം മുമ്പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഫോട്ടോകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തങ്ങള്‍ നശിപ്പിച്ചുവെന്നാണ് സ്റ്റുഡിയോ ഉടമകള്‍ പറഞ്ഞത്. എന്നാല്‍ ഇത് നശിപ്പിക്കാതെ സൂക്ഷിച്ച് വെക്കുകയായിരുന്നു.

ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന വിവരം ഏഴുമാസം മുന്‍പ് തന്നെ സ്ഥാപന ഉടമകള്‍ അറിഞ്ഞിരുന്നതായാണ് വിവരം. എന്നാല്‍ എഡിറ്റിങ്ങില്‍ മിടുക്കനായ ബിബീഷിനെ പിണക്കാന്‍ സ്റ്റുഡിയോ ഉടമകള്‍ തയ്യാറായില്ല. ബിബീഷ് ഈ സ്റ്റുഡിയോ വിട്ട് മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്.വടകര വനിതാ സെല്‍ സി.ഐ ഭാനുമതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷണത്തിന് മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു.

DoolNews Video