വലിയ തിരിച്ചടി ഉണ്ടായിട്ടില്ല; ഏതെങ്കിലും ഒരു വിഭാഗം എതിരായിട്ടുമില്ല; തിരുത്തി മുന്നോട്ടു പോകും: എം.വി ഗോവിന്ദന്‍
Kerala
വലിയ തിരിച്ചടി ഉണ്ടായിട്ടില്ല; ഏതെങ്കിലും ഒരു വിഭാഗം എതിരായിട്ടുമില്ല; തിരുത്തി മുന്നോട്ടു പോകും: എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th December 2025, 4:42 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിന് വലിയ തിരിച്ചടി ഉണ്ടായിട്ടല്ലെന്നും ഒരു വിഭാഗവും തങ്ങള്‍ക്ക് എതിരായിട്ടില്ലെന്നും സി.പി.ഐ.എം കേരളം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

മലപ്പുറം ജില്ലയില്‍ 10 ലക്ഷം വോട്ട് തങ്ങള്‍ക്കുണ്ടെന്നും അത് ചെറിയ വോട്ടല്ലെന്നും എല്ലാ സാമുദായിക വിഭാഗങ്ങള്‍ക്കിടയിലും നല്ല വോട്ട് കിട്ടിയിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കോൺഗ്രസുമായി ബന്ധം ആഗ്രഹിക്കുന്നില്ലെന്നും തോൽവി അംഗീകരിക്കുന്നെന്നും തോൽവി പരിശോധിച്ച് തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനായി ജില്ലാ നേതൃയോഗങ്ങൾ ചേരുമെന്നും അടിത്തട്ടിലെ ഫലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കപ്പൽ മുങ്ങുന്നെന്ന പ്രചാരണം തെറ്റാണെന്നും അങ്ങനെയൊന്നും കപ്പൽ മുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. മുന്നേറ്റം നടത്തിയില്ലെന്നും ബി.ജെ.പിക്ക് പഞ്ചായത്തുകൾ നഷ്ടപ്പെട്ടെന്നും വോട്ട് നേടാനായില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പി ഭൂരിപക്ഷ വർഗീയതായാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണകൊള്ളയിൽ ഒന്നും മറയ്ക്കാനാകില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 41 വാര്‍ഡില്‍ യു.ഡി.എഫിന് 1000ല്‍ കുറവ് വോട്ടാണെന്നും

പരസ്പര ധാരണയോടെ എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുക
എന്ന ഉദ്ദേശത്തോടെ ബി.ജെ.പിയെ ഈ എണ്ണത്തിലേക്ക്
എത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

50, 60, 35 വോട്ടിനാണ് പാർട്ടിക്ക് ആറ് സീറ്റ് നഷ്ടമായെന്നും അതേസമയം മധ്യകേരളത്തിലും മലപ്പുറത്തും തിരിച്ചടി ഉണ്ടെന്നും ഗൗരവമായ പരിശോധന നടത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

 

Content Highlight: There has been no major setback; no opposition from any faction; will correct and move forward: M.V. Govindan