പാര്‍ട്ടിയിലെ അപ്രമാദിത്വത്തിനൊപ്പം പാര്‍ട്ടി ഓഫീസും കീഴടക്കി തൃണമൂല്‍ വിമതസംഘം; അധികാരമുറപ്പിക്കാന്‍ ഋതബ്രത
national news
പാര്‍ട്ടിയിലെ അപ്രമാദിത്വത്തിനൊപ്പം പാര്‍ട്ടി ഓഫീസും കീഴടക്കി തൃണമൂല്‍ വിമതസംഘം; അധികാരമുറപ്പിക്കാന്‍ ഋതബ്രത
ആദർശ് എം.കെ.
Friday, 3rd July 2026, 9:19 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ അധികാര തര്‍ക്കം രൂക്ഷമായതോടെ, കൊല്‍ക്കത്തയിലെ പാര്‍ട്ടിയുടെ സംഘടനാ ആസ്ഥാനം ഋതബ്രത ബാനര്‍ജി നയിക്കുന്ന വിമത വിഭാഗം പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് ഋതബ്രതയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം.

കൊല്‍ക്കത്തയിലെ മെട്രോപൊളിറ്റന്‍ ഏരിയയിലുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തന ആസ്ഥാനമാണ് വിമതര്‍ ഏറ്റെടുത്തത്. കെട്ടിട ഉടമകളുമായി നിയമപരമായ കരാറുകള്‍ പൂര്‍ത്തിയാക്കിയെന്നും ഇനി മുതല്‍ ഈ ഓഫീസില്‍ നിന്നായിരിക്കും തങ്ങളുടെ പ്രവര്‍ത്തനം എന്നും ഋതബ്രത വിഭാഗം അറിയിച്ചു.

ഋതബ്രത ബാനര്‍ജിക്കൊപ്പം മുതിര്‍ന്ന നേതാക്കളായ ഫിര്‍ഹാദ് ഹക്കിം, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ, അഖ്റുസ്സമാന്‍ എന്നിവര്‍ ഓഫീസിലെത്തി യോഗം ചേര്‍ന്നു. തങ്ങളുടേതാണ് ‘യഥാര്‍ത്ഥ’ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ഇവര്‍ അവകാശപ്പെട്ടു.

‘ഞങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ഈ ഓഫീസ് പാര്‍ട്ടിയുടേതാണ്. ഈ ഓഫീസുമായി പാര്‍ട്ടിക്ക് വലിയൊരു വൈകാരിക ബന്ധമുണ്ട്’ എന്ന് അഖ്റുസ്സമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാക്കള്‍ക്ക് പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ അവകാശമില്ലെന്നും മമത ബാനര്‍ജി വിഭാഗം തിരിച്ചടിച്ചു.

സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ് രൂക്ഷമായത്. കഴിഞ്ഞ മാസം നടന്ന വിമത വിഭാഗത്തിന്റെ സമ്മേളനത്തില്‍ ഭൂരിഭാഗം എം.എല്‍.എമാരും ഋതബ്രതയെ പിന്തുണയ്ക്കുകയും മുതിര്‍ന്ന നേതാവ് അരൂപ് റോയിയെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിനെതിരെയുള്ള നീക്കം ശക്തമായത്.

വ്യാഴാഴ്ച റിതബ്രതയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കണ്ട് പാര്‍ട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, തര്‍ക്കത്തില്‍ മറുപടി നല്‍കാന്‍ ഇരുവിഭാഗത്തോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ ആറിന് വൈകുന്നേരം 5:30നകം സംഘടനാ തെരഞ്ഞെടുപ്പുകള്‍, ഒപ്പിടാന്‍ അധികാരമുള്ളവര്‍ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

2022 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മെട്രോപൊളിറ്റന്‍ ഓഫീസില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.

പാര്‍ട്ടിയുടെ ഇ.എം. ബൈപാസിലുള്ള പ്രധാന ഓഫീസ് പുനര്‍നിര്‍മാണത്തിലായതിനാലാണ് ഇങ്ങോട്ടേക്ക് മാറിയത്. ഈ ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ പാര്‍ട്ടിയുടെ ഔദ്യോഗിക പദവി ഉറപ്പിക്കാനാണ് വിമത വിഭാഗം ലക്ഷ്യമിടുന്നത്.

Content Highlight: The Ritabrata faction has seized the TMC headquarters; the conflict with the Mamata camp is intensifying.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.