എന്തൊരു മോശം പ്രസ്താവന, ജി. സുധാകരന്‍ എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: ജാതിയധിക്ഷേപത്തില്‍ സി.എസ്. സുജാതയുടെ മറുപടി
Kerala
എന്തൊരു മോശം പ്രസ്താവന, ജി. സുധാകരന്‍ എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു: ജാതിയധിക്ഷേപത്തില്‍ സി.എസ്. സുജാതയുടെ മറുപടി
അനിത സി
Monday, 6th April 2026, 6:42 pm

ആലപ്പുഴ: തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടയില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന്‍ നടത്തിയ ജാതി അധിക്ഷേപത്തിനും വിദ്വേഷ പ്രസംഗത്തിനും മറുപടിയുമായി സി.പി.ഐ.എം കേന്ദ്രക്കമ്മിറ്റി അംഗവും ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചുമതലയുമുള്ള സി.എസ്. സുജാത.

ജി. സുധാകരന്റെത് വളരെ മോശം പ്രസ്താവനയാണെന്നും തോല്‍വി ഉറപ്പായതോടെ വെപ്രാളത്തില്‍ പലതും പറയുകയാണെന്നും സുജാത ആലപ്പുഴയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ട്. അത് ജാതിയും മതവും നോക്കിയല്ല. മുമ്പ് ജി. സുധാകരന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചുണ്ടെന്നും സുജാത പറഞ്ഞു.

‘ഒരു നേതാക്കളേയും ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ജാതി നോക്കിയല്ല. ഞങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമല്ലേ?അത് ജാതി നോക്കിയാണോ? കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയല്ലേ? ഞങ്ങള്‍ക്കെന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് ജനം ചൂണ്ടിക്കാണിക്കും. അപ്പോഴത് തിരുത്തും. അത് അങ്ങനെയാണ്,’സി.എസ്. സുജാത പറഞ്ഞു.

ഇവിടെ പൊതുജനങ്ങള്‍ ഞങ്ങളുടെ ജാതിയേതെന്ന് ചോദിക്കുന്നുണ്ടോ? നേതാക്കന്മാരുടെ പ്രവര്‍ത്തനം കണ്ടാണ് ജനങ്ങളിഷ്ടപ്പെടുന്നത്. സുധാകരന്‍ ഇപ്പോള്‍ നടത്തുന്നത് വ്യക്തിയധിക്ഷേപമാണ്. അത് ഓരോ സി.പി.ഐ.എമ്മുകാര്‍ക്കെതിരെയും നടത്തുന്നുണ്ട്.

ജനങ്ങള്‍ക്ക് അദ്ദേഹമെന്താണെന്ന് ബോധ്യപ്പെട്ടു. എല്‍.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനസിലായതിന്റെ വെപ്രാളത്തിലാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും സുജാത മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹത്തില് ഭിന്നിപ്പുണ്ടാക്കുന്ന ജി. സുധാകരന്റെ കളര്‍കോട് ക്ഷേത്രത്തില്‍ മത്സ്യത്തിന്റെ മണമുള്ള മണലടിച്ചെന്ന പരാമര്‍ശത്തെയും സുജാത വിമര്‍ശിച്ചു. ഈ പ്രസ്താവനകളൊക്കെ വളരെ മോശമാണ്, ഇങ്ങനൊക്കെ പറയുന്നതിന്റെ ഉദ്ദേശമെന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്നും അവര്‍ പരാമര്‍ശിച്ചു. മത്സ്യങ്ങളുള്ള അമ്പലക്കുളമുള്ള ക്ഷേത്രത്തിലെ കുളത്തില്‍ മത്സ്യത്തിന്റെ മണമുള്ള മണലടിച്ചെന്നൊക്കെ പറയുന്നത് തമാശയാണെന്നും സുജാത വിമര്‍ശിച്ചു.

തിങ്കളാഴ്ച ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജി. സുധാകരന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സി.എസ്. സുജാത നായരെന്ന് അറിയിക്കാന്‍ മുല്ലയും തുളസിയും തലയില്‍ ചൂടുമെന്നും നായന്മാരുടെ വീട്ടിലേ വോട്ട് തേടി പോകൂവെന്നും സുധാകരന്‍ അധിക്ഷേപിച്ചിരുന്നു.

അമ്പലപ്പുഴയിലെ ചുമതലക്കാരിയാണെന്നാണ് പറയുന്നത്. അവര്‍ ഇവിടെ മലമറിക്കുകയാണോ? സുജാതയെ ഇവിടെ ആര്‍ക്കെങ്കിലും പരിചയമുണ്ടോ? സുജാത അങ്ങോട്ടു ചെന്നാല്‍ നായന്മാരെല്ലാം വോട്ടു ചെയ്യുമെന്നാണ് ധാരണ. സുജാതയ്ക്ക് നാണമില്ലേയെന്നും ജി. സുധാകരന്‍ ചോദിച്ചു. ‘ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല അവരുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴ വന്ന് നില്‍ക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നായരെയും ധീവരനെയും തെറ്റിക്കാന്‍ നടക്കുകയാണ്,’ ജി. സുധാകരന്‍ പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകനും തന്റെ സഹോദരനുമായ ജി. ഭുവനേശ്വരന്റെ കൊലപാതകത്തിന് സാഹചര്യമൊരുക്കിയത് എസ്.എഫ്.ഐക്കാരും പന്തളത്തെ സി.പി.ഐ.എം നേതാക്കളുമാണെന്നും ജി. സുധാകരന്‍ ആരോപിച്ചിരുന്നു.

‘എന്റെ അനുജന്‍ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.എഫ്.ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് സി.പി.ഐ.എം നേതാക്കളാണ്,’ സുധാകരന്‍ പൊതുയോഗത്തില്‍ പറഞ്ഞു.

Content Highlight: The People have realized what G. Sudhakaran is: C.S. Sujatha’s reply to casteist statement

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.