ആ മോഹൻലാൽ ചിത്രം മലയാള സിനിമയെ അന്യ ദേശത്തേക്ക് അടുപ്പിച്ചു; എല്ലാവരും ആസ്വദിച്ചു: ആൻ്റണി പെരുമ്പാവൂർ
Malayalam Cinema
ആ മോഹൻലാൽ ചിത്രം മലയാള സിനിമയെ അന്യ ദേശത്തേക്ക് അടുപ്പിച്ചു; എല്ലാവരും ആസ്വദിച്ചു: ആൻ്റണി പെരുമ്പാവൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 9:42 am

ആ സിനിമയുടെ സ്വീകാര്യത മലയാള സിനിമയെ അന്യ ദേശത്തേക്ക് അടുപ്പിച്ചു; ഭാഷ അറിയാത്തവർ പോലും ആസ്വദിച്ചു: ആൻ്റണി പെരുമ്പാവൂർ

മലയാള സിനിമയില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവാണ് ആന്റണി പെരുമ്പാവൂര്‍. 1987ല്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി കരിയര്‍ ആരംഭിച്ച ആന്റണി പെരുമ്പാവൂര്‍ പിന്നീട് ഹ്രസ്വ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി.

2000ത്തിൽ ആശിര്‍വാദ് സിനിമാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഒട്ടനവധി മോഹൻലാൽ ചിത്രത്തിൻ്റെ നിർമാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. ഇപ്പോൾ ദൃശ്യം 2 വിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘കൊവിഡ് കാലത്ത് എല്ലാവരും വീടടച്ചിരുന്ന സമയത്താണ് ദൃശ്യം 2 നേരിട്ട് ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിനെത്തിയത്. സിനിമ ഏറെ സ്വീകരിക്കപ്പെട്ടു.

മലയാളം അറിയാത്തവരും കേരളത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ പോലും സിനിമ ആസ്വദിച്ചു. അതിന്റെ ഗുണം ആ സിനിമക്ക് മാത്രമല്ല മലയാള സിനിമയ്ക്ക് മൊത്തമായി ലഭിച്ചെന്നാണ് വിശ്വസിക്കുന്നത്.

ഒ.ടി.ടിയിലൂടെ ദൃശ്യം 2 കൂടുതല്‍ പേരിലേക്കെത്തി. സിനിമയുടെ സ്വീകാര്യത അന്യദേശത്തുള്ളവരെ മലയാളസിനിമയിലേക്ക് അടുപ്പിച്ചു,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

നമ്മള്‍ കൊറിയന്‍ സിനിമകള്‍ കാണുന്നത് പോലെ അന്യഭാഷക്കാര്‍ മലയാള സിനിമകള്‍ അന്വേഷിച്ച് തേടിപ്പിടിച്ച് കാണാന്‍ തുടങ്ങിയെന്നും കൊവിഡ് കാലത്ത് സിനിമാമേഖലയില്‍ നടന്ന വലിയൊരു മാറ്റമായാണ് താനിതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് മലയാള സിനിമയുടെ ഓവര്‍സീസ് മാര്‍ക്കറ്റ് വലുതാക്കുന്നതില്‍ ഒ.ടി.ടി റിലീസുകളെല്ലാം സഹായിച്ചിട്ടുണ്ടെന്നും സിനിമ മുതലായി എന്ന അവസ്ഥയല്ല, മറിച്ച് ലാഭത്തിലായി എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറേണ്ടതുണ്ടെന്നും ആന്റണി പറയുന്നു.

‘വലിയ ബജറ്റില്‍ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ സാധാരണ രീതിയിലുള്ള കളക്ഷൻ കൊണ്ടുമാത്രം ലാഭം സാധ്യമാകുകയില്ല. അന്യദേശങ്ങളില്‍ മറ്റുഭാഷാ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മലയാളസിനിമകള്‍ക്കും ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ സാറിനെപ്പോലൊരാള്‍ ഒപ്പമുള്ളപ്പോള്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഭയക്കേണ്ടതില്ല,’ ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: That Mohanlal film brought Malayalam cinema closer to other countries says Antony Perumbavoor