എന്നെ ഇമോഷൻസ് ചെയ്യാൻ പഠിപ്പിച്ചത് ആ സംവിധായകൻ, കരയുന്നതിൻ്റെ വ്യത്യാസം മുതൽ പറഞ്ഞുതന്നു: ആസിഫ് അലി
Entertainment
എന്നെ ഇമോഷൻസ് ചെയ്യാൻ പഠിപ്പിച്ചത് ആ സംവിധായകൻ, കരയുന്നതിൻ്റെ വ്യത്യാസം മുതൽ പറഞ്ഞുതന്നു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 12:41 pm

മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. സർക്കീട്ടാണ് ഇപ്പോൾ തിയേറ്ററിലുള്ള ആസിഫ് ചിത്രം. ഇപ്പോൾ താനൊരു കരച്ചിൽ കുട്ടിയായി മാറുന്നുണ്ടെന്ന് പറയുകയാണ് ആസിഫ് അലി.

എല്ലാവരും പറയുന്നത് കേട്ടിട്ട് താനൊരു കരച്ചില്‍ കുട്ടിയായി മാറുന്നുണ്ടോ എന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ടെന്ന് ആസിഫ് അലി പറയുന്നു.

ഇമോഷന്‍സ് കണ്‍വേ ചെയ്യാന്‍ പറ്റുന്നത് സീനിയേഴ്‌സിന്റെ സപ്പോര്‍ട്ട് കൊണ്ടാണെന്നും ആ ക്രെഡിറ്റ് എപ്പോഴും കൊടുക്കുന്നത് സിബി മലയിലിനാണെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹമാണ് തന്നെ ഇമോഷന്‍ പല രീതിയിലും എക്‌സ്പ്രസ് ചെയ്യാന്‍ പഠിപ്പിച്ചതെന്നും ഒരുപാട് കാര്യങ്ങള്‍ കറക്ട് ചെയ്തിട്ടുണ്ടെന്നും ഒച്ചയുണ്ടാക്കി കരയുന്നതും ഒച്ച ഇല്ലാതെ കരയുന്നതും തമ്മിലുള്ള വ്യത്യാസം സിബി മലയില്‍ പറഞ്ഞുതന്നിട്ടുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ തന്നില്‍ ഇഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്ന് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ക്ലബ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘എന്നെ ഇപ്പോള്‍ എല്ലാവരും ഇത് പറഞ്ഞിട്ട് എനിക്ക് തന്നെ ഞാനൊരു കരച്ചില്‍ കുട്ടിയായി മാറുന്നുണ്ടോ എന്നൊരു സംശയമുണ്ട്. ചില ഇമോഷന്‍സ് കണ്‍വേ ചെയ്യാന്‍ പറ്റുന്നത് സീനിയേഴ്‌സിന്റെ സപ്പോര്‍ട്ട് കൊണ്ടാണ്. ആ ക്രെഡിറ്റ് എപ്പോഴും കൊടുക്കാനാഗ്രഹിക്കുന്നത് സിബി മലയിലിനാണ്. അദ്ദേഹമാണ് എന്നെ ഇമോഷന്‍ പല രീതിയിലും എക്‌സ്പ്രസ് ചെയ്യാന്‍ പഠിപ്പിച്ചത്.

പിന്നെ ഞാന്‍ കറക്ട് ചെയ്തിട്ടുണ്ട്. ഷൂട്ട് ചെയ്യുന്ന സമയത്തും പെര്‍ഫോം ചെയ്യുന്ന സമയത്തും. ഒച്ചയുണ്ടാക്കി കരയുന്നതും ഒച്ച ഇല്ലാതെ കരയുന്നതും തമ്മിലുള്ള വ്യത്യാസം മുതലുള്ള കാര്യം എന്നോട് പറഞ്ഞത് സിബി മലയില്‍ സാറാണ്. ഇത്രയും ആയില്ലേ. ആളുകള്‍ എന്നില്‍ ഇഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്ന് മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: That director taught me how to express emotions says Asif Ali