എന്റെ പേര് കേട്ടപ്പോള്‍ അവന്‍ നന്നാകുമെന്ന് മമ്മൂക്ക പറഞ്ഞു; അഭിനയജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായ വേഷം: സുരാജ് വെഞ്ഞാറമൂട്
Entertainment
എന്റെ പേര് കേട്ടപ്പോള്‍ അവന്‍ നന്നാകുമെന്ന് മമ്മൂക്ക പറഞ്ഞു; അഭിനയജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായ വേഷം: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 10:52 pm

മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോള്‍ കോമഡിയില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമപ്രേമികളെ വിസ്മയിപ്പിക്കുകയാണ് അദ്ദേഹം.

മലയാളത്തില്‍ മിക്ക നടന്മാരുടെ കൂടെയും കരിയറിന്റെ തുടക്കത്തില്‍ തന്നെ അഭിനയിക്കാന്‍ സുരാജിന് സാധിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ കൂടെ മായാവി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹവുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.

തനിക്ക് അഭിനയജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായ വേഷമായിരുന്നു മായാവിയില്‍ കിട്ടിയതെന്നും മമ്മൂട്ടിയോടൊപ്പം പോസ്റ്ററുകളിലും ഫ്‌ളെക്‌സുകളിലും ആദ്യമായി പടം വന്നത് ഈ സിനിമയില്‍ ആയിരുന്നുവെന്നും നടന്‍ പറയുന്നു. മിമിക്രിപരിപാടികളുമായി ഊര് ചുറ്റുന്നകാലത്ത് അത് നല്‍കിയ നേട്ടം വളരെ വലുതായിരുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

മായാവി എന്ന സിനിമയില്‍ മമ്മൂക്കയുടെ ഒപ്പം ചെയ്ത വേഷം എനിക്ക് അഭിനയജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായിരുന്നു. മായാവിയില്‍ ഒപ്പമുള്ള കഥാപാത്രത്തിനായി പല നടന്മാരുടെ പേരുകളും വന്നെങ്കിലും എന്റെ പേര് പറഞ്ഞപ്പോള്‍ അവന്‍ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞതായി പിന്നീട് ഞാന്‍ കേട്ടു.

മമ്മൂക്കയ്‌ക്കൊപ്പം പോസ്റ്ററുകളിലും ഫ്‌ളെക്‌സുകളിലും ആദ്യമായി പടം വന്നതും മായാവി എന്ന ചിത്രത്തിലായിരുന്നു. മിമിക്രിപരിപാടികളുമായി ഊര് ചുറ്റുന്നകാലത്ത് അത് നല്‍കിയ നേട്ടം വളരെ വലുതായിരുന്നു.

സ്‌നേഹവും ആരാധനയും കലര്‍ന്ന അടുപ്പമാണ് എനിക്ക് മമ്മൂക്കയോട്. സിനിമയിലെ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണുമ്പോഴെല്ലാം വിളിക്കാറുണ്ട്. നടന്‍ എന്നതിനപ്പുറം മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

ഞാന്‍ അഭിനയിച്ച സിനിമകള്‍ ശ്രദ്ധിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തില്‍ നിന്ന് അഭിനന്ദനങ്ങള്‍ എത്തുമായിരുന്നു. ദേശീയപുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ലഭിച്ച വാക്കുകള്‍ ഇന്നും ഓര്‍മയിലുണ്ട്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj Venjaramoodu Talks About Mammootty