സിനിമയുടെ ജയപരാജയങ്ങൾ തന്നെ മാനസികമായി ബാധിക്കാറില്ലെന്ന് സുചിത്ര മോഹൻലാൽ. ഒരു സിനിമയും മോശമാകണം എന്ന ആഗ്രഹത്തോടെ ആരും ചെയ്യുന്നതല്ലെന്നും എല്ലാവരും തങ്ങളുടെ കഴിവിന്റെ പരമാവധി മികച്ച സിനിമ നൽകാനാണ് ശ്രമിക്കുന്നതെന്നും സുചിത്ര പറഞ്ഞു.
‘ഒരു സിനിമ തുടങ്ങുമ്പോൾ തന്നെ അത് തന്റെ ആദ്യത്തെ സിനിമയാണെന്ന പോലെയാണ് ചേട്ടൻ അതിനെ ഇപ്പോഴും കാണുന്നത്. അപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നൽകുക എന്നതാണ് പ്രധാനം. സിനിമ പ്രേക്ഷകർക്ക് ഇഷ്ടമായോ ഇല്ലയോ എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. നമ്മൾ നമ്മുടെ ബെസ്റ്റ് കൊടുക്കുക എന്നതാണ് ചെയ്യാനുള്ളത്,’ സുചിത്ര പറഞ്ഞു.
മക്കളായ പ്രണവ് മോഹൻലാലിനോടും മായയോടും ഇതേ കാര്യമാണ് പറയാറുള്ളതെന്നും സുചിത്ര വ്യക്തമാക്കി. ആദ്യ സിനിമയ്ക്ക് ശേഷം ചിലർ ഇഷ്ടപ്പെടുകയും ചിലർ വിമർശിക്കുകയും ചെയ്യാം. എന്നാൽ വിമർശനങ്ങളിൽ തളരാതെ, അവയെ അടുത്ത സിനിമയിൽ സ്വയം മെച്ചപ്പെടുത്താനുള്ള അവസരമായി കാണണമെന്നാണ് മക്കളോട് പറയാർ ഉള്ളതെന്നും സുചിത്ര പറഞ്ഞു.
‘ആളുകൾ മോശമായി പറഞ്ഞാൽ അതിനെ ഒരു ഉപദേശമായി എടുക്കണം. ‘ഇത് നന്നായില്ല, നന്നായി ചെയ്തില്ല’ എന്ന് ആരെങ്കിലും പറഞ്ഞാൽ അടുത്ത തവണ അതിലും നന്നായി ചെയ്യാൻ ശ്രമിക്കണം. അല്ലാതെ അവർ അങ്ങനെ പറഞ്ഞല്ലോ, ഇങ്ങനെ പറഞ്ഞല്ലോ എന്ന് ചിന്തിച്ച് വിഷമിച്ചിരുന്നിട്ട് കാര്യമില്ല,’ സുചിത്ര പറഞ്ഞു.
മായ കമന്റുകൾ നേരിട്ട് വായിക്കാറില്ലെന്നും അതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും സുചിത്ര പറഞ്ഞു. മായ കുറച്ചുകൂടി സെൻസിറ്റീവായതിനാൽ നെഗറ്റീവ് കമന്റുകൾ അവളെ എളുപ്പത്തിൽ ബാധിക്കാമെന്നാണ് സുചിത്രയുടെ വിലയിരുത്തൽ.
‘അമ്മാ, ഇവർക്ക് എന്നെ കൂടുതൽ അറിയില്ലല്ലോ. ഇവർക്ക് ആകെ എന്നെ അറിയുന്നത് അഞ്ച് മിനിറ്റ് മാത്രമാണ്. ഒരു ഇന്റർവ്യൂവിലോ സ്റ്റേജ് പരിപാടിയിലോ കണ്ടിട്ടുള്ള പരിചയം മാത്രമാണ് അവർക്കുള്ളത്. ഒരാൾക്ക് നെർവസ് ആകുമ്പോൾ അവരുടെ മാനറിസങ്ങൾ എങ്ങനെയായിരിക്കും എന്ന് അവർക്ക് അറിയിലായിരിക്കും എന്നൊക്കെ മായ പറയാറുണ്ടെന്നും ,” സുചിത്ര പറഞ്ഞു.
മായയുടെ സിനിമാ പ്രൊമോഷന്റെ പരിപാടികളെ കുറിച്ചും സുചിത്ര ഓർത്തെടുത്തു. തുടക്കത്തിൽ സ്റ്റേജിൽ അധികം സംസാരിക്കാതെ നിൽക്കാൻ മാത്രമാണ് മായയോട് പറഞ്ഞിരുന്നതെന്നും എന്നാൽ തയ്യാറെടുപ്പുകൾ പൂർണമല്ലാതിരുന്നിട്ടും അവൾ മുന്നോട്ട് വന്ന് സംസാരിച്ചെന്നും സുചിത്ര പറഞ്ഞു.
സ്വന്തം നെർവസ്‌നസിനെ മറികടന്ന് പൊതുവേദിയിൽ എത്താൻ കഴിഞ്ഞത് തന്നെ വലിയ വിജയമായാണ് മായ കാണുന്നതെന്നും സുചിത്ര വ്യക്തമാക്കി. ‘ഇത്രയും നെർവസ് ആയിരുന്നിട്ടും ഞാൻ എന്നെത്തന്നെ പുറത്തേക്ക് കൊണ്ടുവന്നു. അതെന്നെ സംബന്ധിച്ച് വലിയൊരു വിജയമാണ്,’ എന്നാണ് മായ പറഞ്ഞതെന്നും സുചിത്ര പറഞ്ഞു.
Content Highlight: Suchitra Mohanlal Opens Up about the Film Career of vismaya and pranav Mohanlal