പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകം; പാര്‍ലമെന്റില്‍ നിന്നുയരേണ്ടത് ഏകീകൃത സ്വരം: മോദി
India
പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകം; പാര്‍ലമെന്റില്‍ നിന്നുയരേണ്ടത് ഏകീകൃത സ്വരം: മോദി
അനിത സി
Monday, 23rd March 2026, 7:32 pm

ന്യൂദല്‍ഹി: ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ സംയുക്ത ആക്രമണത്തെ കുറിച്ച് ലോക്‌സഭയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും എണ്ണ സമ്പന്നമായ ഈ മേഖലയില്‍ നടക്കുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മോദി ലോക്‌സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

‘പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ 2-3 ആഴ്ചകളിലായി വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും സഭയെ വിവരങ്ങള്‍ ധരിപ്പിച്ചു.

മൂന്ന് ആഴ്ചയിലേറെയായി ഈ സംഘര്‍ഷം തുടരുകയാണ്. അത് ആഗോളവ്യവസ്ഥയെയും ജനങ്ങളെയും സാധാരണ ജീവിതത്തെയും സാരമായി ബാധിക്കുന്നു. അതുകൊണ്ട് ലോകം എല്ലാ കക്ഷികളെയും സമാധാനും പ്രശ്‌ന പരിഹാരത്തിനുമായി പ്രേരിപ്പിക്കുകയാണ്’, മോദി പറഞ്ഞു.

പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ത്യക്ക് മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള വെല്ലുവിളികളാണ് ഈ ആക്രണത്തില്‍ ഉണ്ടായതെന്നും മോദി പറഞ്ഞു.

വന്‍തോതില്‍ അസംസ്‌കൃത എണ്ണ, വാതകം തുടങ്ങിയ അവശ്യവസ്തുക്കള്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് വരുന്നത്. നിലവില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ യാത്ര വളരെ വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നു.

യുദ്ധം നടക്കുന്നതും സംഘര്‍ഷം ബാധിച്ചതുമായ രാജ്യങ്ങളുമായി ഇന്ത്യക്ക് വിപുലമായ വ്യാപാര ബന്ധമുണ്ട്. സംഘര്‍ഷം നടക്കുന്ന പ്രദേശം ലോകമെമ്പാടുമായുള്ള രാജ്യത്തിന്റെ വ്യാപാരത്തിനുള്ള പ്രധാന പാതയാണ്.

പ്രത്യേകിച്ച് രാജ്യത്തിന്റെ അസംസ്‌കൃത എണ്ണ, വാതക ആവശ്യങ്ങളുള്‍പ്പെടെയുള്ളവയ്ക്ക് ആശ്രയിക്കുന്നതിനാല്‍ ഈ മേഖല ഇന്ത്യയ്ക്ക് പ്രധാനമാണെന്നും മോദി വിശദീകരിച്ചു.

ഒരു കോടി ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയില്‍ താമസിക്കുന്നത്. അവിടെ പ്രവര്‍ത്തിക്കുന്ന വാണിജ്യ കപ്പലുകളില്‍ ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെ എണ്ണവും കൂടുതലാണ്.

ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാല്‍ രാജ്യത്തിന് സ്വാഭാവികമായും ആശങ്ക കൂടുതലാണ്. അതുകൊണ്ട് ഈ പ്രതിസന്ധിയില്‍ പാര്‍ലമെന്റില്‍ നിന്നും ഏകീകൃത സ്വരവും സമവായവും ഉയരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


സംഘര്‍ഷം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയിലെ സംഘര്‍ഷ ബാധിതരായ രാജ്യങ്ങളുടെ തലവന്മാരുമായി രണ്ട് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും സംഘര്‍ഷത്തിനിടെ ചില ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടമായെന്നും ചിലര്‍ക്ക് പരിക്കേറ്റെന്നും മോദി പറഞ്ഞു. ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 3.75 ലക്ഷം ഇന്ത്യക്കാന്‍ സുരക്ഷിതരായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയെന്നും മോദി അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അടുത്തദിവസം പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Content Highlight: Situation in West Asia is worrisome; a unified voice should be raised from Parliament: Modi

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.