ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിദ്ധരാമയ്യയെ മാറ്റി നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സുര്‍ജേവാലയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ സുര്‍ജേവാല ഒറ്റവാക്കില്‍ ‘ഇല്ല’ എന്ന് ഉത്തരം നല്‍കുകയായിരുന്നു.
കര്‍ണാടകയില്‍ എത്തിയത് നേതൃമാറ്റം ചര്‍ച്ച ചെയ്യാനല്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അവരുടെ നിയോജകമണ്ഡലത്തില്‍ എന്തെല്ലാം ചെയ്തുവെന്ന് വിലയിരുത്താന്‍ വേണ്ടിയാണെന്നും സുര്‍ജേവാല പറഞ്ഞു. എം.എല്‍.എമാരുടെ പ്രകടനം എത്ര മികച്ചതാണെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര’ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വാഗ്ദാനങ്ങള്‍ വിലയിരുത്തിയെന്നും സുര്‍ജേവാല പറഞ്ഞു. സംസ്ഥാന ബി.ജെ.പി നേതൃത്വത്തെയും അദ്ദേഹം വിമര്‍ശിച്ചു. കന്നഡിഗരുടെ പോക്കറ്റിലേക്ക് സുതാര്യമായ രീതിയില്‍ 58,000 കോടി രൂപ എത്തരുതെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് സുര്‍ജേവാല വിമര്‍ശിച്ചു.
കര്‍ണാടകയിലെ നേതൃമാറ്റം ഒരു സങ്കല്‍പ്പം മാത്രമാണെന്നും സുര്‍ജേവാല മാധ്യമങ്ങളോട് പ്രതികരിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് ഡി.കെ. ശിവകുമാറും പ്രതികരിച്ചു.
‘എനിക്ക് ആരുടെയും പിന്തുണ വേണ്ട. പാര്‍ട്ടിയുടെ അംഗങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതിന്നാണ് മുന്‍ഗണന. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകളില്ല. എല്ലാവരും ഒറ്റക്കെട്ടാണ്,’ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാറിനെ നൂറിലധികം എം.എല്‍.എമാര്‍ പിന്തുണക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഇക്ബാല്‍ ഹുസൈന്‍ അവകാശപ്പെട്ടിരുന്നു.
ഭൂരിഭാഗം എം.പിമാരും മികച്ച ഭരണം ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ സെപ്റ്റംബറിന് ശേഷം സംസ്ഥാനത്ത് ഒരു വലിയ രാഷ്ട്രീയ മാറ്റം പ്രതീക്ഷിക്കുന്നതായി മന്ത്രി കെ.എന്‍. രാജണ്ണയും പറഞ്ഞിരുന്നു.
എന്നാൽ സര്‍ക്കാരിലെ നേതൃമാറ്റം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ഹൈക്കമാന്‍ഡാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നലെ (തിങ്കള്‍) പ്രതികരിച്ചത്
Content Highlight: Siddaramaiah will continue; Congress says there will be no change in leadership in Karnataka