ലാലേട്ടന്റെ ആ സിനിമ തിയേറ്ററില്‍ നിന്ന് കണ്ട് ഇഷ്ടപ്പെട്ടു, പക്ഷേ പിന്നീട് അതിന് നേരെ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നതാണ് കണ്ടത്: ഷാരിസ് മുഹമ്മദ്
Entertainment
ലാലേട്ടന്റെ ആ സിനിമ തിയേറ്ററില്‍ നിന്ന് കണ്ട് ഇഷ്ടപ്പെട്ടു, പക്ഷേ പിന്നീട് അതിന് നേരെ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നതാണ് കണ്ടത്: ഷാരിസ് മുഹമ്മദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 8:46 am

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ഷാരിസ് മുഹമ്മദ്. ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഷാരിസ് തിരക്കഥയൊരുക്കി. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത പ്രിന്‍സ് ആന്‍ഡ് ഫാമിലിയാണ് ഷാരിസിന്റെ പുതിയ ചിത്രം.

മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബനെക്കുറിച്ച് സംസാരിക്കുകയാണ് ഷാരിസ് മുഹമ്മദ്. ആദ്യദിനം തന്നെ താന്‍ തിയേറ്ററില്‍ നിന്ന് കണ്ട ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്ന് ഷാരിസ് മുഹമ്മദ് പറഞ്ഞു. തനിക്ക് നന്നായി വര്‍ക്കായ ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നും എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആ സിനിമക്ക് മുഴുവന്‍ നെഗറ്റീവായിരുന്നെന്നും ഷാരിസ് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പിന്നീട് ഒരു പ്രസ് മീറ്റ് നടത്തിയെന്നും ഷാരിസ് പറയുന്നു. എന്തിനാണ് ആ സിനിമയോട് ഇത്രയധികം ഹേറ്റ് എന്ന് ലിജോ ജോസ് പെല്ലിശ്ശേരി ആ പ്രസ് മീറ്റില്‍ ചോദിച്ചെന്നും ചിന്തിക്കേണ്ട വാക്കുകളാണ് അതെന്നും ഷാരിസ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറയാന്‍ അവകാശമുണ്ടെന്നും എന്നാള്‍ വിദ്വേഷം പാടില്ലെന്നും ഷാരിസ് പറഞ്ഞു.

എല്ലാവരും ചേര്‍ന്ന ഒരു ഫ്രറ്റേണിറ്റിയാണ് നമ്മളെന്നും റെസ്‌പെക്ട് വിട്ട് ഒരു സിനിമയോടും വിദ്വേഷം പാടില്ലെന്നും ഷാരിസ് കൂട്ടിച്ചേര്‍ത്തു. അത്തരം വിദ്വേഷങ്ങള്‍ക്ക് നിന്നുകൊടുക്കേണ്ട കാര്യം ഈ ഫ്രറ്റേണിറ്റിക്ക് ഇല്ലെന്നും ഇത്തരം ഹേറ്റ് ക്യാമ്പയിനുകളോട് നോ എന്ന് പറയണമെന്നും ഷാരിസ് മുഹമ്മദ് പറഞ്ഞു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു ഷാരിസ് മുഹമ്മദ്.

‘മോഹന്‍ലാല്‍ എന്ന മഹാനടനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത പടമാണ് മലൈക്കോട്ടൈ വാലിബന്‍. ആ സിനിമ തിയേറ്ററില്‍ നിന്ന് കണ്ടതാണ്. എനിക്ക് ഇഷ്ടമായി. പക്ഷേ, പടം കഴിഞ്ഞ് വന്നപ്പോള്‍ ഞാന്‍ കാണുന്നത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരു പ്രസ് മീറ്റ് നടത്തുന്നതാണ്.

‘ഈ സിനിമയോട് എന്തിനാണ് ഇത്രയധികം ഹേറ്റ്’ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ചിന്തിക്കേണ്ട വാക്കുകളാണ് ഇത്. പടം ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് പറയാനുള്ള അവകാശമുണ്ട്. പക്ഷേ, റെസ്‌പെക്ട് വിട്ട് വിമര്‍ശിക്കാന്‍ പാടില്ല. നമ്മളെല്ലാവരും ഒരു ഫ്രറ്റേണിറ്റിയാണ്. അതുകൊണ്ട് ഇത്തരം ഹേറ്റ് ക്യാമ്പയിനുകളോട് നോ എന്ന് തന്നെ പറയണം,’ ഷാരിസ് മുഹമ്മദ് പറഞ്ഞു.

Content Highlight: Sharis Mohammed reacts to the hate campaign against Malaikkottai Valiban movie