ഗസയിലെ ഇസ്രഈൽ വംശഹത്യ പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നു; മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
World
ഗസയിലെ ഇസ്രഈൽ വംശഹത്യ പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നു; മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th September 2025, 4:11 pm

റിയാദ്: ഗസയിലെ ഇസ്രഈൽ വംശഹത്യ നിയന്ത്രിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത്  പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നുവെന്ന് സൗദി അറേബ്യ. ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കാനും സംഘർഷം അവസാനിപ്പിക്കാനും നിർണായക നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

‘ഗസയിലെ ആക്രമണം തടയുന്നതിൽ അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന നിഷ്‌ക്രിയത്വം പ്രാദേശികമായും ആഗോളമായുമുള്ള സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്നതിന് കാരണമാകും,’ സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ യു.എൻ പൊതുസഭയിൽ പറഞ്ഞു. സംഘർഷം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ശക്തമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

‘സംഘർഷങ്ങളും പ്രതിസന്ധികളും കുറയ്ക്കുന്നതിൽ ലോക സംഘടനകൾ കൂടുതൽ കാര്യക്ഷമമായി ഇടപെടണം. ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഗസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനും എല്ലാവരും ഗൗരവമായി പ്രവർത്തിക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് രണ്ട് മുതൽ ഗസ അതിർത്തി ഇസ്രഈൽ പൂർണമായും അടക്കുകയും ഭക്ഷണങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ തടഞ്ഞ് പരിമിതമായ സാധനങ്ങൾ മാത്രം എത്തിക്കുകയും ചെയ്തത് ഗസയിലെ ക്ഷാമം രൂക്ഷമാക്കി.

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനും ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ എല്ലാ രാജ്യങ്ങളും പിന്തുണയ്ക്കണമെന്ന് ഫൈസൽ ആവശ്യപ്പെട്ടു.

നിലവിൽ ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നെ രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനു പിന്നാലെയാണ് സൗദി മുന്നറിയിപ്പ് നൽകിയത്.

ലെബനൻ പരമാധികാരം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും എല്ലാ ലെബനൻ പ്രദേശങ്ങളിൽ നിന്നും ഇസ്രഈൽ സേനയെ പിൻവലിക്കണമെന്നും പ്രിൻസ് ഫൈസൽ ആവശ്യപ്പെട്ടു.

ഹിസ്ബുല്ലയുടെ ആയുധശേഖരം ഉൾപ്പെടെ എല്ലാ ആയുധങ്ങളും രാജ്യത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള സൈന്യത്തിന്റെ പദ്ധതിക്ക് ലെബനൻ സർക്കാർ അംഗീകാരം നൽകിയിരുന്നു.

Content Highlight: Saudi Arabia warns that Israeli genocide in Gaza is undermining regional and global stability