കൊച്ചി: യൂട്യൂബര്‍മാര്‍മാരുടെ സൈബറാക്രമണത്തില്‍ പ്രതികരിച്ച് സീരിയല്‍ നടി രേഖ രതീഷ്. കഴിഞ്ഞ മൂന്ന് മാസമായി കേരളത്തിലെ ഒരു സംഘം യൂട്യൂബര്‍മാര്‍ സൈബറിടങ്ങളില്‍ അക്രമിക്കുകയാണെന്നും മാനസിക സമ്മര്‍ദത്താല്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്നും രേഖ രതീഷ് പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് രേഖ രതീഷ് ഇക്കാര്യങ്ങള്‍ പറയുന്നത്. സൈബറാക്രമണത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രേഖയുടെ വീഡിയോ.
കഴിഞ്ഞ ഏഴെട്ട് മാസമായി തനിക്ക് ജോലിയില്ലെന്നും തനിക്ക് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ടെന്നും രേഖ രതീഷ് പറയുന്നു. കുറച്ച് മാസങ്ങളായി വളരെ മോശമായ രീതിയില്‍ തലക്കെട്ടുകള്‍ നല്‍കി കുറേയധികം യൂട്യൂബര്‍മാര്‍ തന്നെ തേജോവധം ചെയ്യുകയാണ്. ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുന്നു. മകനെ വളര്‍ത്തുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു സ്ത്രീ കൂടിയാണ് താനെന്നും രേഖ പറയുന്നു.
ഇപ്പോള്‍ മാനസിക സമ്മര്‍ദം കാരണം ജീവിക്കാന്‍ പോലും കഴിയുന്നില്ലെന്നും രേഖ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോ ചെയ്യുന്നത്, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം യൂട്യൂബര്‍മാരാണെന്ന് അറിയിക്കാന്‍ വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി.
സീരിയല്‍ ഇന്‍ഡസ്ട്രിയിലുള്ള ഒരുപാട് പേര്‍ യൂട്യൂബര്‍മാരുടെ സൈബറാക്രമണവും ചൂഷണവും നേരിടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മൂലം ഒരുപാട് പേര്‍ക്ക് നമ്മുടെ സമൂഹത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. തന്റെ പ്രതികരണം ഇന്‍ഡസ്ട്രിയിലെ എല്ലാ സഹോദരങ്ങള്‍ക്കും കൂടി വേണ്ടിയാണെന്നും രേഖ പ്രതികരിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി രേഖ രതീഷിന്റെ വിവാഹജീവിതം സൈബറിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നടിയുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറിയും അധിക്ഷേപ വാക്കുകള്‍ പ്രയോഗിച്ചുമാണ് പല ഇൻഫ്ലുവൻസർമാരും യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രതികരിക്കുന്നത്.
രേഖയുടെ മകനെയടക്കം അധിക്ഷേപിക്കും വിധത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള രേഖ രതീഷിന്റെ പ്രതികരണം.