ഉപതെരഞ്ഞെടുപ്പ് നടന്ന അരൂര്‍ ഫോട്ടോഫിനിഷിലേക്കെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നതെങ്കിലും മണ്ഡലത്തിന്റെ സ്വഭാവം എല്‍.ഡി.എഫിന് അനുകൂലമാണ്. വിവിധ കാരണങ്ങള്‍ കൊണ്ടാണ് എല്‍.ഡി.എഫ് മണ്ഡലത്തില്‍ ഇപ്പോഴും മുന്‍തൂക്കം നിലനിര്‍ത്തുന്നത്.

അതേസമയം യു.ഡി.എഫിന് ഫോട്ടോഫിനിഷെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

ആലപ്പുഴയിലെ സി.പി.ഐ.എമ്മിന്റെ ചെങ്കോട്ടയാണ് അരൂര്‍. എം.എല്‍.എയായിരുന്ന എ.എം ആരിഫ് കേരളത്തിലെ ഏക ഇടത് എം.പിയായി പാര്‍ലമെന്റിലേക്കു പോയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരിഫിന്റെ ആധികാരിക ജയം ആവര്‍ത്തിക്കാനായി മനു സി. പുളിക്കനെയാണ് എല്‍.ഡി.എഫ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരിഫിനോട് തോറ്റ ഷാനിമോള്‍ ഉസ്മാനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.

എന്‍.ഡി.എയ്ക്കായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മൂന്നാം സ്ഥാനത്തായ പ്രകാശ് ബാബുവാണ് ഇറങ്ങിയത്.

കഴിഞ്ഞ തവണ 38,519 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍.ഡി.എഫിനു ലഭിച്ചത്. എന്നാല്‍ ഇക്കുറി അതുണ്ടാകില്ലെന്ന വിലയിരുത്തലാണ് വിവിധ കോണുകളില്‍ നിന്നു വരുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും തോല്‍ക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.

അതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്:

1) ഇടത് കോട്ട.
2) ഈഴവ വോട്ടുകള്‍ അനുകൂലമാകുമെന്ന കണക്കുകൂട്ടല്‍.
3) ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷ.
4) പി. ജയരാജന്‍ മണ്ഡലത്തില്‍ താമസിച്ച് നേതൃത്വം നല്‍കിയ പ്രചാരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.ഡി.എഫിനു മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങള്‍:

1) ലോക്‌സഭയിലെ അനുകൂല തരംഗം തുടരുമെന്ന പ്രതീക്ഷ.
2) തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് സഹതാപ തരംഗമുണ്ടാകുമെന്ന കണക്കുകൂട്ടല്‍.
3) മുസ്‌ലിം വോട്ടുകളിലെ ഏകീകരണം.
4) ധീവരരിലെ ഒരു വിഭാഗത്തിന്റെ വോട്ട് ഏകീകരണം.