ജനുവരി നാലിന് മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയിലെ പാസ്റ്റര്‍ക്ക് നേരെ ഹിന്ദുത്വര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. 40 ഓളം വരുന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാസ്റ്ററെ ക്രൂരമായി മര്‍ദിച്ചത്. ഇതിനെതിരെ ദേശീയതലത്തില്‍ രൂക്ഷവിമര്‍ശനമാണ് ഒഡീഷയിലെ ബി.ജെ.പി സര്‍ക്കാര്‍ നേരിടുന്നത്.
സംഘപരിവാറിന്റെ പോഷക സംഘടനയായ ബജ്‌രംഗ്ദളിന്റെ പ്രവര്‍ത്തകര്‍ ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവെച്ച് മര്‍ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം പ്രാകൃതവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
‘ഇന്ത്യ എന്ന മഹത്തായ ആശയം ബഹുസ്വരതയിലും മതനിരപേക്ഷതയിലുമാണ് കുടികൊള്ളുന്നത്. ക്രൈസ്തവ വൈദികനെ ചെരുപ്പമാല അണിയിക്കുന്നതും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതും മര്‍ദിക്കുന്നതും ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള അപരിഷ്‌കൃതത്വമാണ്. മതവിശ്വാസം പുലര്‍ത്തുക, അത് പ്രചരിപ്പിക്കുക, ആചരിക്കുക എന്നത് ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണ്. അതിനെ ഇല്ലാതാക്കിയാല്‍ ഇന്ത്യ എന്ന ആധുനിക രാഷ്ട്രം തന്നെയാണ് ഇല്ലാതായി തീരുന്നത്,’ രമേശ് ചെന്നിത്തല പറഞ്ഞു.
2014ന് ശേഷം ഇന്ത്യയില്‍ മുസ്‌ലിം ക്രൈസ്തവ ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണങ്ങള്‍ നടമാടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് ബി.ജെ.പി ഭരണകൂടങ്ങള്‍ എല്ലാവിധ ഒത്താശയും ചെയ്യുന്നു.
ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി സംഘപരിവാര്‍ ഒരു മതരാഷ്ട്രമാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ എന്തുവില കൊടുത്തും ചെറുക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ക്രൈസ്തവര്‍ക്ക് നല്‍കാന്‍ കേക്കുമായി വീടുകള്‍ കയറുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുകയാണ്. ഈ ഇരട്ടത്താപ്പും വഞ്ചനയും ജനങ്ങള്‍ തിരിച്ചറിയും. ക്രിസ്മസ് കാലത്ത് ക്രിസ്ത്യന്‍ പള്ളിയില്‍ പോയി ഫോട്ടോക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം തടയുന്ന കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥതയുമില്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ കുട്ടിച്ചോറാക്കുന്ന സംഘപരിവാര്‍ ശക്തികളെ നിലക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
Content Highlight: Ramesh Chennithala reacts to attacks by far-right organizations against Christians in Odisha