ആര്‍. ശ്രീലേഖയുടെ ചട്ടവിരുദ്ധ പോസ്റ്റ്; ബി.ജെ.പി-സി.പി.ഐ.എം ബാന്ധവത്തിന്റെ ഉദാഹരണം: കെ. മുരളീധരന്‍
Kerala
ആര്‍. ശ്രീലേഖയുടെ ചട്ടവിരുദ്ധ പോസ്റ്റ്; ബി.ജെ.പി-സി.പി.ഐ.എം ബാന്ധവത്തിന്റെ ഉദാഹരണം: കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th December 2025, 7:47 am

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖയുടെ ചട്ടവിരുദ്ധ പോസ്റ്റ് ബി.ജെ.പി-സി.പി.ഐ.എം ബാന്ധവത്തിന്റെ ഉദാഹരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ശ്രീലേഖ പങ്കുവെച്ച തെരഞ്ഞെടുപ്പ് സര്‍വേ ഫലത്തില്‍ അവകാശപ്പെടുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ വിമര്‍ശനം.

സര്‍വേ ഫലത്തില്‍ എന്‍.ഡി.എ ഒന്നാമതും എല്‍.ഡി.എഫ് രണ്ടാമതും യു.ഡി.എഫ് മൂന്നാം സ്ഥാനത്തുമാണ്. എന്നാല്‍ യു.ഡി.എഫിന്റെ വോട്ടുകള്‍ കുറച്ചെഴുതാന്‍ കാരണം, ന്യൂനപക്ഷ വോട്ടുകൾ എല്‍.ഡി.എഫിലേക്ക് തിരിച്ചുവിടാന്‍ വേണ്ടിയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഈ കടമ്പകളെയെല്ലാം തങ്ങള്‍ക്ക് മറികടക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അത് യു.ഡി.എഫിലൂടെ ആയിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളെ കൈവിട്ട പല വിഭാഗങ്ങളും ഇത്തവണ ഒപ്പമുണ്ട്. ഗ്രൗണ്ടില്‍ നോക്കുമ്പോള്‍ തന്നെ അത് വ്യക്തമായിരുന്നു. എന്നാല്‍ ഒരുപാട് പ്രശ്‌നങ്ങളാണ് ഇത്തവണ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാര്‍ട്ടി പോലും ആവശ്യപ്പെടാതെ കുറേ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ഒന്നിലധികം ഡബിള്‍ വോട്ടുകള്‍ കണ്ടെത്താനായെന്നും മുരളീധരന്‍ പ്രതികരിച്ചു.

അശാസ്ത്രീയമായ രീതിയിലാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും ജനാധിപത്യത്തിന് വഴങ്ങുന്ന രീതിയിലല്ല വാര്‍ഡ് വിഭജനം നടന്നിരിക്കുന്നതെന്നും കെ. മുരളീധരന്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ എസ്.ഐ.ആര്‍ കോപ്പി കേരളത്തില്‍ നടപ്പിലാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം പോളിങ് കഴിയുന്നത് വരെ സര്‍വേ ഫലം പ്രസിദ്ധീകരിക്കരുതെന്ന ചട്ടം ലംഘിച്ചായിരുന്നു ആര്‍. ശ്രീലേഖയുടെ പോസ്റ്റ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍.ഡി.എ 60 മുതല്‍ 65 സീറ്റ് വരെ നേടുമെന്നാണ് ശ്രീലേഖയുടെ അവകാശവാദം. എല്‍.ഡി.എഫ് 28 മുതല്‍ 35 വരെ സീറ്റ് നേടുമെന്നും യു.ഡി.എഫ് എട്ട് സീറ്റിലേക്ക് ഒതുങ്ങുമെന്നും ഈ സര്‍വേ അവകാശപ്പെട്ടിരുന്നു.

തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ആര്‍. ശ്രീലേഖ. മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന പേരും ശ്രീലേഖയുടെതാണ്.

Content Highlight: R. Sreelekha’s illegal post; An example of BJP-CPIm alliance: K. Muraleedharan