രാജസ്ഥാന് ജഡേജയെ ക്യാപ്റ്റനാക്കാമായിരുന്നു; അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം
Cricket
രാജസ്ഥാന് ജഡേജയെ ക്യാപ്റ്റനാക്കാമായിരുന്നു; അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം
ശ്രീരാഗ് പാറക്കല്‍
Tuesday, 24th March 2026, 8:59 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് നല്‍കുമെന്നും റിയാന്‍ പരാഗിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്യുമെന്ന് കരുതിയതായി മുന്‍ താരം ആര്‍. അശ്വിന്‍. റിയാന്‍ ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന് ഒരു പതിറ്റാണ്ട് ഐ.പി.എല്‍ പരിചയമുണ്ടെന്നും ക്യാപ്റ്റനെന്ന നിലയില്‍ പരാഗ് ഒരു കഠിനമായ ദൗത്യമാണ് നേരിടുന്നതെന്നും അശ്വിന്‍ പറഞ്ഞു. കൂടാതെ പരാഗ് തന്റെ ബാറ്റിങ് ഫോം ശക്തമായി നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അശ്വിന്‍ പറഞ്ഞു.

ആര്‍. അശ്വിന്‍

‘ആഭ്യന്തര ക്രിക്കറ്റില്‍ അസമിനെ നയിച്ച പരിചയമുള്ള താരമാണ് റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സ് വളരെ ഘടനാപരമായ ഒരു ടീമാണ്, യശസ്വി ജെയ്‌സ്വാളിന് സമാനമായ അവസരം നല്‍കുകയും ഭാവി ക്യാപ്റ്റനായി അദ്ദേഹത്തെ വിശ്വസിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം പറഞ്ഞാല്‍, രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുമെന്ന് ഞാന്‍ കരുതി. അവര്‍ക്ക് അദ്ദേഹത്തെ ക്യാപ്റ്റനായും റിയാനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുക്കാമായിരുന്നു.

റിയാന്‍ ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന് ഒരു പതിറ്റാണ്ടിന്റെ ഐ.പി.എല്‍ പരിചയമുണ്ട്, അത് പ്രധാനമാണ്. ക്യാപ്റ്റനെന്ന നിലയില്‍, അദ്ദേഹം ഒരു കഠിനമായ ദൗത്യമാണ് നേരിടുന്നത്. നിരവധി യുവതാരങ്ങള്‍ ഐ.പി.എല്‍ നായകസ്ഥാനം ലക്ഷ്യമിടുന്നു. അതിനായി കഠിനമായി പോരാടുന്നു.

എന്നാല്‍ ഉയര്‍ച്ച താഴ്ചകളോടെ ഒരു മുഴുവന്‍ സീസണ്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. പരിശീലകരുമായി അടുത്ത് പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണ്. രാജസ്ഥാന്‍ റോയല്‍സ് വളരെ സംഘടിതരാണ്, പതിവായി മീറ്റിങ്ങുകള്‍ നടത്തുന്നു. കൂടാതെ, തന്റെ ബാറ്റിങ് ഫോം ശക്തമായി നിലനിര്‍ത്തുന്നതിലും പരാഗ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2025ലെ ഐ.പി.എല്‍ സീസണിലാണ് റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാകുന്നത്. മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പരിക്ക് സംഭവിച്ചപ്പോഴാണ് പരാഗ് ആദ്യമായി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. സീസണില്‍ എട്ട് മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ചെങ്കിലും രണ്ട് മത്സരത്തിലാണ് ടീമിനെ വിജയത്തിലെത്തിക്കാന്‍ പരാഗിന് സാധിച്ചത്.

ഐ.പി.എല്ലില്‍ 72 ഇന്നിങ്‌സുകള്‍ കളിച്ച പരാഗ് 1566 റണ്‍സാണ് നേടിയത്. 95 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 26.1 എന്ന ആവറേജും 141.8 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഏഴ് അര്‍ധ സെഞ്ച്വറികളാണ് താരത്തിനുള്ളത്.

Content Highlight: R Ashwin Talking About Rajasthan Captain Riyan Parag And Ravindra Jadeja

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ