ദല്‍ഹിയിലെ ഭീകരകൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി
Kerala
ദല്‍ഹിയിലെ ഭീകരകൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ കണ്ടെത്തണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th November 2025, 11:04 pm

തിരുവനന്തപുരം: ദല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നല്‍കാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ഇതുപോലൊരു ദുരന്തം ആവര്‍ത്തിച്ചു കൂടാ എന്നും അദ്ദേഹം കുറിച്ചു.


ദല്‍ഹിയിലെ സ്ഫോടനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അനുശോചനം അറിയിച്ചു. ദുരന്തമേഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഹൃദയഭേദകമെന്ന് സ്റ്റാലിന്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടേയെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദല്‍ഹിയിലെ സ്ഫോടനത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ദല്‍ഹിയിലെ സ്‌ഫോടനത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും ബെംഗളൂരു അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.


ദല്‍ഹി സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതികരിച്ചു. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയതായും യോഗി ആദിത്യനാഥ് പറഞ്ഞു.

Content Highlight: Pinarayi Vijayan says the blast near Delhi’s Red Fort is shocking to the human conscience