തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തുറന്നുതന്നിട്ടുള്ള വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനായി പ്രഖ്യാപിച്ച വിഴിഞ്ഞം–കൊല്ലം-പുനലൂർ വളർച്ചാ മുനമ്പ് പദ്ധതിയുടെ നടത്തിപ്പാനായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ തീരുമാനം. കിഫ്‌ബിയുടെ പൂർണ ഉടമസ്ഥതയിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരണമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കിഫ്‌ബി വൈസ് ചെയർപേഴ്‌സൺ കൂടിയായ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പുതിയ കമ്പനിയ്‌ക്കായി കിഫ്‌കോർ ലിമിറ്റഡ്, കിഫ്‌ഡാക് ലിമിറ്റഡ് എന്നീ രണ്ട് പേരുകൾ കേന്ദ്ര കമ്പനി രജിസ്‌ട്രാർ മുമ്പാകെ സമർപ്പിക്കാനും കിഫ്‌ബി ജനറൽ ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്.
കമ്പനി രജിസ്ട്രാർ നിർദേശിക്കുന്ന പേര് കമ്പനിയ്‌ക്കായി സ്വീകരിക്കും. നിക്ഷേപക സൗകര്യങ്ങൾ ഒരുക്കുക, പദ്ധതി പ്രദേശങ്ങളിൽ സംരംഭകർക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും പുതിയ കമ്പനിയുടെ കീഴിൽവരും. ഇതിന്റെ രൂപീകരണ നടപടികളും രജിസ്‌ട്രേഷനും ഉൾപ്പെടെയുള്ള ചുമതലകൾ കിഫ്‌ബി കൺസൾട്ടൻസി കമ്പനിയായ കിഫ്‌കോൺ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.
ആന്ധ്രാപ്രദേശ് ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ കോർപറേഷൻ, തെലങ്കാന സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ കോർപറേഷൻ ലിമിറ്റഡ് തുടങ്ങിയവയുടെ മികച്ച മാതൃകകൾ പുതിയ കമ്പനി രൂപീകരണത്തിനും പ്രവർത്തനത്തിനും പ്രയോജനപ്പെടുത്തും.
ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ സാധ്യതകൾ തെക്കൻ ജില്ലകൾക്ക് പരമാവധി പ്രയോജനപ്പെടുന്ന നിലയിലാണ് സാമ്പത്തിക വളർച്ചാ മുനമ്പ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. എം.എസ്.എം.ഇ ക്ലസ്‌റ്ററുകൾ, ലോജിസ്‌റ്റിക്‌സ് പാർക്കുകൾ, സംസ്‌കരണ ഹബ്ബുകൾ തുടങ്ങിയവ വ്യാപകമാക്കുകവഴി ഉൽപാദന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നുവെന്നും മന്ത്രി പറഞ്ഞു.
കൊല്ലം-ചെങ്കോട്ട ദേശീയ പാത, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത, പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയാണ് വളർച്ചാ മുനമ്പിന്റെ മൂന്ന് വശങ്ങൾ. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ കാതലെന്നും മന്ത്രി അറിയിച്ചു.
കാർഷികാധിഷ്ഠിത വ്യവസായങ്ങൾ വഴിയും സുസ്ഥിര കാർഷിക രീതികൾവഴിയും വിളകളുടെ ഉത്പ്പാദനക്ഷമതയും മൂല്യവർധനവും പ്രോത്സാഹിപ്പിക്കുക എന്നതും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഐ.ടി, ഐ.ടി അനുബന്ധ സേവനം, ബഹിരാകാശ ശാസ്‌ത്ര മേഖലകളിൽ ഒരു സാങ്കേതിക കേന്ദ്രമായി നാടിനെ മാറ്റാനാകും. പദ്ധതി പ്രദേശങ്ങൾ ഒരു നിർണായക വാണിജ്യ, വ്യാപാര കേന്ദ്രമാകും.
നമ്മുടെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ സൗരോർജത്തിനും മറ്റ് പുനരുപയോഗ ഊർജ പദ്ധതികൾക്കും വികസന സാധ്യത തുറക്കും. ഉയർന്ന ചൂടിനെ സൗരോർജമായി മാറ്റി സംഭരിച്ച് സംരക്ഷിച്ച് ഉപയോഗിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുംമെന്നും മന്ത്രി പറഞ്ഞു.
മെച്ചപ്പെടുത്തിയ ടൂറിസം സംരംഭങ്ങളിലൂടെ അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും അതിലൂടെ മെഡിക്കൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുമാകും. പ്രാദേശിക തീരദേശ വിഭവങ്ങളിലൂടെ അന്താരാഷ്ട്ര വ്യാപാരം വർധിപ്പിക്കുന്നതിലെ ഇടപെടലുകളും ലക്ഷ്യമിടുന്നു. നാട്ടിൻപുറങ്ങളിൽ പോലും വലിയ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കാനാകുമെന്നതാണ് പദ്ധതിയുടെ സുപ്രധാന കാതൽ.
നാട്ടിൻപുറങ്ങളുടെ തൊഴിൽശേഷി ഉപയോഗപ്പെടുത്തി വിവിധ തരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഘടക നിർമാണ യൂണിറ്റുകളും അസംബ്ലിങ് യൂണിറ്റുകളും തുറക്കാനാകും. പുതിയ സ്‌റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് അവസരമൊരുങ്ങും. എല്ലാ മേഖലയ്‌ക്കും പങ്കാളിത്തമുള്ള ഉൽപാദന യുണിറ്റുകളുടെ വലിയ ശൃംഖലതന്നെ രൂപപ്പെടും.
വളർച്ചാ മുനമ്പ് മേഖലയിൽ സംരംഭങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലടക്കം ഒരു ഫെസിലിറ്റേറ്റർ ചുമതലയിൽ പുതിയ കമ്പനി ഉണ്ടാകും. സംരംഭകരായി സ്വകാര്യ മേഖലയെ മുന്നിൽ നിർത്തും. അവർക്കാവശ്യമായ എല്ലാ സഹായസഹകരണവും സർക്കാർ ഉറപ്പാക്കും. മൂന്ന് ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും പതിനായിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതാണ് വികസന മുനമ്പ് പദ്ധതിയെന്നും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
Content Highlight: New government company to make Vizhinjam-Kollam-Punalur growth corridor possible