'ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നാകെ മുറവിളി കൂട്ടുന്നത് അപൂര്‍വം'; വി.ഡി. സതീശനെ അഭിവാദ്യം ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
Kerala
'ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നാകെ മുറവിളി കൂട്ടുന്നത് അപൂര്‍വം'; വി.ഡി. സതീശനെ അഭിവാദ്യം ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th May 2026, 10:05 pm

കൊച്ചി: ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി ഒരു നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്ന് മോഹന്‍ലാല്‍. കൊച്ചിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആയി അഭിനയിക്കുക എന്നത് എളുപ്പമാണെങ്കിലും മുഖ്യമന്ത്രിയായിരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടിയും അഭിപ്രായപ്പെട്ടു.

കേരളത്തിനാകെ വി.ഡി സതീശനെ മുഖ്യമന്ത്രിയായി വേണമെന്ന് തോന്നാനുള്ള കാരണം അദ്ദേഹത്തിന്റെ സുതാര്യതയും സത്യസന്ധതയുമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്തിനെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച മോഹന്‍ലാല്‍ തന്റെ ഒരു കഥാപാത്രത്തിന്റെ ‘നര്‍കോട്ടിക്‌സ് ഇസ് എ ഡര്‍ട്ടി ബിസിനസ്’ എന്ന ഡയലോഗും സ്വീകരണ വേദിയില്‍ പറഞ്ഞു. തന്റെ മനസ്സില്‍ ഒരു ചങ്ങാതിയുടെ സ്‌നേഹത്തോടെ ഇടം പിടിച്ചയാളാണ് വി.ഡി സതീശനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ടെന്ന് വി.ഡി. സതീശന് ഇപ്പോള്‍ അറിയുന്നുണ്ടാവാം. അത്രയേറെ പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. പറവൂരിന് മാത്രമല്ല കേരളത്തിനൊന്നാകെ ഈ ആളെ വേണമെന്ന് തോന്നാന്‍ കാരണമെന്താണെന്ന് ആലോചിച്ചിട്ടുണ്ട്. സത്യസന്ധത, സുതാര്യത. ബഹുമാനപ്പെട്ട സതീശന്‍ സാാറിന് ഇത് രണ്ടും പ്രകടമാണ്. ജീവിതത്തില്‍ മറ്റെന്തെല്ലാം കൈമോശം വന്നാലും ഇവ രണ്ടും കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

‘നെഹ്രൂവിയന്‍ സോഷ്യലിസ്റ്റായ വി.ഡി സതീശന്‍ നെഹ്രുവിനെ പോലെ വലിയ ഡ്രീമറാവാതെ തരമില്ല. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളിലൂടെ കേരളം മഴവില്‍ ഭംഗിയോടെ വളരും എന്ന് പ്രത്യാശിക്കുന്നു. കേരളം നേരിടുന്ന പല വെല്ലുവിളികളെക്കുറിച്ച് ഞാന്‍ എന്റെ ബ്ലോഗുകളിലെഴുതിയിട്ടുണ്ട്. ശുചിത്വം, പൗരബോധം, റോഡ് സംസ്‌കാരം, നിശബ്ദരായ മനുഷ്യരുടെ പ്രശ്‌നങ്ങള്‍, ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍. ആളെ കൊല്ലുന്ന റോഡുകളില്‍ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളില്‍ നിന്നും നാടിനെ രക്ഷിച്ചാല്‍ അത് വലിയൊരു ചുവടുവെയ്പായിരിക്കും,’ മോഹന്‍ലാല്‍ പറഞ്ഞു.

മറ്റൊരു പ്രശ്‌നം മയക്കുമരുന്നാണ്. നര്‍കോട്ടിക്‌സ് ഇസ് എ ഡര്‍ട്ടി ബിസിനസ്… എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ മയക്കുമരുന്ന് ഒഴുകുകയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്‌കൂള്‍ കവാടത്തില്‍ വരെ ഇപ്പോള്‍ മയക്കമരുന്ന് എന്ന വിപത്ത് ഇന്ന് എത്തിയിരിക്കുന്നു. ഉരുക്കുമുഷ്ടിയും ദൃഢനിശ്ചയവുമായി സര്‍ക്കാര്‍ മുന്നില്‍ നിന്നാല്‍ മയക്കുമരുന്ന് എന്ന വിപത്തിനെ തുടച്ചു നീക്കാനാവും. അതിനുള്ള കരുത്ത് ഈ സര്‍ക്കാരിനുണ്ടെന്ന് ഞാന്‍ കരുതുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന് പുറമെ സിനിമാ താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും എറണാകുളം ജില്ലയിലെ യു.ഡി.എഫ് എം.എല്‍.എമാരും അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി അപ്രതീക്ഷിതമായിട്ടായിരുന്നു ചടങ്ങിലേക്ക് മമ്മൂട്ടി എത്തിച്ചേര്‍ന്നത്. ചടങ്ങില്‍ തന്റെ പ്രസംഗം മമ്മൂട്ടി ചുരുങ്ങിയ വാക്കുകളിലൊതുക്കുകയും ചെയ്തു.

‘ഞാന്‍ രണ്ട് മൂന്ന് സിനിമകളില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും കേരളത്തിന്റെയുമൊക്കെ മുഖ്യമന്ത്രിയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് വളരെ കുറച്ച് കാലത്തേക്കാണ്. അഭിനയം പരിചയംകൊണ്ട് എളുപ്പമാകാവുന്ന കാര്യവുമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് ഏറെ ബുദ്ധിമിട്ടുള്ള കാര്യമാണ്,’ മമ്മൂട്ടി പറഞ്ഞു.