മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ ഒരുക്കിയ ഹിറ്റ് ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം റീ റിലീസിനൊരുങ്ങുകയാണ്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാവ് സിയാദ് കോക്കര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

‘സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ സെറ്റ് അടിപൊളിയായിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് 18 വയസായിരുന്നു. ഞാന്‍ അഭിനയിച്ച സിനിമകളെ പറ്റി മറ്റുള്ളവര്‍ പറയുമ്പോള്‍ സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ പേര് എപ്പോഴും ഉണ്ടാകും. അങ്ങനെ ഒരു സിനിമയും കഥാപാത്രവുമായിരുന്നു അത്.

സമ്മര്‍ ഇന്‍ ബത്‌ലഹേം ചെയ്യുമ്പോള്‍ ഇത് എത്ര വലിയ സ്‌കെയിലിലുള്ള സിനിമയാണെന്നൊന്നും അറിയില്ല. ഒരു മള്‍ട്ടി സ്റ്റാര്‍ സിനിമയുടെ ഭാഗമായിട്ടാണ് ഞാന്‍ നില്‍ക്കുന്നത് എന്ന തിരിച്ചറവോ ഇല്ല. അതൊന്നും തിരിച്ചറിയാനുള്ള ഒരു പക്വത എനിക്കുണ്ടായിരുന്നില്ല,’മഞ്ജു വാര്യര്‍ പറയുന്നു.

പ്രണയവര്‍ണങ്ങളും കളിവീടും ചെയ്ത് നില്‍ക്കുന്ന സമയമായിരുന്നു അതെന്നും തന്റെ കൂടെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഭാഗമായ ജയറാമും സുരേഷ് ഗോപിയും ആ സിനിമയിലുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. അത്രയും കംഫര്‍ട്ട് സോണില്‍ താന്‍ ആസ്വദിച്ച ചെയ്ത സിനിമയാണിതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

‘ ജയറാമേട്ടനും മണി ചേട്ടനും ഒന്നിച്ച് കൂടിയാല്‍ പിന്നെ ഞങ്ങള്‍ക്ക് ഷോട്ടിന് പോകാന്‍ പോലും മടിയായിരുന്നു. അത്രയും തമാശകള്‍ നിറഞ്ഞതായിരുന്നു ലൊക്കേഷന്‍. ഒരുപാട് ലെയറുകളുള്ള കോപ്ലിക്കേറ്റഡായിട്ടുള്ള കഥാപാത്രമാണ് ആമി. അത് ഞാന്‍ അന്ന് ചെയ്യുമ്പോള്‍ ആ കഥാപാത്രത്തിന് വേണ്ട ഗൗരവം കൊടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

പൂര്‍ണമായും സിബി ചേട്ടന്റെയും രഞ്ജിയേട്ടനും ഗൈഡന്‍സിലാണ് ഞാന്‍ ചെയ്തത്. ഇപ്പോഴൊത്തെ ഒരു അറിവും അനുഭവങ്ങളും വെച്ച് ആലോചിച്ച് നോക്കുമ്പോള്‍ എന്ത് മാത്രം ഡിപ്രഷനിലൂടെയാണ് ആമി കടന്നു പോയിട്ടുള്ളതെന്ന് ആലോചിക്കുമ്പോള്‍ ശരിക്കും പേടി തോന്നുന്നു,’ മഞ്ജു പറയുന്നു.

Content highlight: Manju Warrier talks about the Summer in Bethlehem re-release and her character Amy