ഛോട്ടാ മുംബൈ റീ-റിലീസില്‍ ആഘോഷമാകുന്ന സീന്‍; അത് പലരുടെയും ജീവിതത്തില്‍ നടന്നതാണ്: മണിക്കുട്ടന്‍
Entertainment
ഛോട്ടാ മുംബൈ റീ-റിലീസില്‍ ആഘോഷമാകുന്ന സീന്‍; അത് പലരുടെയും ജീവിതത്തില്‍ നടന്നതാണ്: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 7:19 pm

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമയായിരുന്നു.

ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഛോട്ടാ മുംബൈ നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു. മോഹന്‍ലാലിന് പുറമെ ഭാവന, സായ് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, മണിക്കുട്ടന്‍ തുടങ്ങി വലിയ താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

ഛോട്ടാ മുംബൈ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം റീ-റിലീസ് ചെയ്യപ്പെടുകയും തിയേറ്ററുകളില്‍ ഏറെ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. അതില്‍ മിക്ക സീനുകളും ഏറെ ആഘോഷമായി. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അത്തരത്തില്‍ തിയേറ്ററില്‍ ആഘോഷിക്കപ്പെടുന്ന സീനിനെ കുറിച്ച് പറയുകയാണ് നടന്‍ മണിക്കുട്ടന്‍.

ഛോട്ടാ മുംബൈ സിനിമയില്‍ സിദ്ദിഖ് ഇക്കയുടെ ‘തലയെ ഞങ്ങള്‍ നശിപ്പിച്ചിട്ടില്ല’ എന്ന് തുടങ്ങുന്ന ഒരു ഡയലോഗുണ്ട്. തട്ടുകട സീനിലായിരുന്നു ആ ഡയലോഗ് വരുന്നത്. പക്ഷെ ആ സീനില്‍ എനിക്കും ഇന്ദ്രേട്ടനും (ഇന്ദ്രജിത്ത്) അഭിനയിക്കാന്‍ ഉണ്ടായിരുന്നില്ല.

തല ഗ്യാങ്ങിലെ ബാക്കി ആളുകളായിരുന്നു ആ സീന്‍ ചെയ്തത്. എന്നാല്‍ അത് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ സെറ്റില്‍ തന്നെ ഉണ്ടായിരുന്നു. റീ-റിലീസ് സമയത്ത് തട്ടുകട സീന്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്.

അതിന് കാരണം ആ കഥാപാത്രങ്ങളെ ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നു എന്നതാണ്. നമ്മളെ ആ കഥാപാത്രങ്ങളില്‍ കാണാന്‍ പറ്റുന്നുണ്ട്. അത്യാവശ്യം തല്ലിപൊളിയായി നടക്കുന്ന നമ്മളുടെ ഫ്രണ്ട്‌സ് ഗ്യാങ്ങിന് ആരുടെയെങ്കിലും ഒരാളുടെ വീട്ടില്‍ പ്രത്യേക സ്ഥാനമുണ്ടാകും.

അവിടെ ചെന്നാല്‍ നമുക്ക് ഭക്ഷണം കിട്ടും. വീട്ടുകാരുമായി വിഷമം പറയാം. ആ വീട്ടുകാരെ നമുക്ക് നന്നായി സോപ്പിട്ട് നിര്‍ത്താന്‍ പറ്റും. അത്തരം കാര്യങ്ങളൊക്കെ നമ്മളുടെ ജീവിതത്തില്‍ നടന്നിട്ടുള്ളതാണ്. അത് സിനിമയില്‍ കാണുമ്പോള്‍ നമുക്ക് കൂടുതല്‍ റിലേറ്റ് ചെയ്യാനാകും. നമ്മള്‍ എന്നെങ്കിലും പറഞ്ഞിട്ടുള്ള ഡയലോഗുകളാകും അതൊക്കെ,’ മണിക്കുട്ടന്‍ പറയുന്നു.


Content Highlight: Manikuttan Talks About Scene In Chotta Mumbai Movie