'ജോജു സത്യമറിയണം'; അഖില്‍മാരാര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്; പിഷാരടിക്കെതിരായ ആരോപണത്തില്‍ 'മമ്മൂട്ടി ഷോ' ഡയറക്ടര്‍
Kerala
'ജോജു സത്യമറിയണം'; അഖില്‍മാരാര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്; പിഷാരടിക്കെതിരായ ആരോപണത്തില്‍ 'മമ്മൂട്ടി ഷോ' ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th March 2026, 1:56 pm

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ചൂടിനിടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ‘മമ്മൂട്ടി ഷോ’ ഡയറക്ടര്‍ എന്‍.വി. അജിത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബിയില്‍ നടന്ന പരിപാടിയില്‍ നടന്‍ ജോജു ജോര്‍ജിനെ പിഷാരടി മനഃപൂര്‍വം അപമാനിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും അഖില്‍ മാരാര്‍ തെറ്റായ രീതിയില്‍ ഈ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അജിത് വ്യക്തമാക്കി.

അബുദാബിയില്‍ മുഖ്യമന്ത്രിയും മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുത്ത ചടങ്ങില്‍ ജോജു ജോര്‍ജിനെ വേദിയില്‍ കയറ്റാതിരിക്കാന്‍ രമേഷ് പിഷാരടി ‘വൃത്തികെട്ട കളി’ കളിച്ചു എന്നായിരുന്നു അഖില്‍ മാരാരുടെ വെളിപ്പെടുത്തല്‍. ഇതിനാലാണ് തനിക്ക് പിഷാരടിയോട് വ്യക്തിപരമായ ദേഷ്യമുള്ളതെന്നും അഖില്‍ മാരാര്‍ ആരോപിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ രമേഷ് പിഷാരടിക്ക് യാതൊരു പങ്കുമില്ലെന്നും ഷോയുടെ പ്ലാനിംഗില്‍ സംഭവിച്ച ചില കാര്യങ്ങളാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും എന്‍.വി. അജിത് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

‘മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ഓരോ പത്തു വര്‍ഷങ്ങളെയും പ്രതിനിധീകരിച്ച് പ്രമുഖ താരങ്ങളെ വേദിയിലേക്ക് വിളിക്കുന്നതായിരുന്നു പരിപാടി.

അതനുസരിച്ച് ജയറാം, കുഞ്ചാക്കോ ബോബന്‍, മുതല്‍ ചന്തു സലിംകുമാര്‍ വരെയുള്ളവരെ ഓരോ പത്തു വര്‍ഷത്തെയും പ്രതിനിധീകരിച്ച് അവതാരകനായ രമേഷ് പിഷാരടി സ്റ്റേജിലേക്ക് വിളിച്ചു. ചന്തു വരുന്നതിനു മുന്‍പ് വരേണ്ടത് നസ്ലിന്‍ ആയിരുന്നു, പക്ഷേ നസ്ലിന് അന്ന് പ്രോഗ്രാമിന് വരാന്‍ പറ്റിയില്ല.

മമ്മൂക്ക സ്റ്റേജിലേക്ക് എത്തുന്നതോടെ ഈ സെഗ്മെന്റ് മറ്റൊരു തലത്തിലേക്ക് മാറ്റാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. മമ്മൂക്ക വന്നതിനുശേഷം അദ്ദേഹം തന്നെ നേരിട്ട് ജോജു ജോര്‍ജിനെയും അലിയാര്‍ സാറിനെയും വേദിയിലേക്ക് ക്ഷണിക്കണം എന്നതായിരുന്നു ഷോയുടെ കൃത്യമായ പ്ലാനിങ്. ജോജുവിനെപ്പോലൊരു നടന് മമ്മൂക്കയുടെ കൈകളാല്‍ ആദരവ് നല്‍കുന്നത് ആ നിമിഷത്തിന് കൂടുതല്‍ തിളക്കം നല്‍കുമെന്ന് ഞങ്ങള്‍ കരുതി.

ജോജു ജോര്‍ജ് ആയിരുന്നു അടുത്തതായി വേദിയില്‍ എത്തേണ്ടത്. ജോജു വേദിയുടെ പിന്‍ഭാഗത്ത് എത്തിയിരുന്നു. അങ്ങനെ പിഷാരടി തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂക്കയെ വേദിയിലേക്ക് ക്ഷണിച്ചു. ആ ചെറിയ സമയദൈര്‍ഘ്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. അടുത്തതായി സ്റ്റേജിലെത്തേണ്ട തന്നെ മനഃപൂര്‍വം പിഷാരടി വിളിച്ചില്ല എന്ന തെറ്റിദ്ധാരണയില്‍ ജോജു ജോര്‍ജ് ക്ഷുഭിതനായി.

അടുത്ത നിമിഷം മമ്മൂക്ക സ്റ്റേജിലെത്തി ജോജുവിനെ വിളിക്കാനിരിക്കുകയായിരുന്നു എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കാര്യം വിശദീകരിച്ചു കൊടുക്കുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ അപ്പോഴത്തെ ക്ഷോഭത്തില്‍ അദ്ദേഹം ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി. ജോജു ഇറങ്ങിപ്പോയതുകൊണ്ട് ആ സെഗ്മെന്റില്‍ അദ്ദേഹത്തെ വിളിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടമായി. പിന്നീട് ആരെങ്കിലും ജോജുവിനോട് സത്യാവസ്ഥ മനസിലാക്കിക്കാന്‍ ശ്രമിച്ചോ എന്ന് അറിയില്ല.

ഷോ ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക മാത്രമാണ് അവതാരകന്‍ എന്ന നിലയില്‍ രമേഷ് പിഷാരടി ചെയ്തത്. അതില്‍ സ്വന്തമായ തീരുമാനങ്ങളോ ആരെയും ഒഴിവാക്കാനുള്ള നീക്കമോ ഉണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പ് സമയത്ത് പിഷാരടിയെ വ്യക്തിഹത്യ ചെയ്യാനാണ് അഖില്‍ മാരാര്‍ ഈ പഴയ സംഭവം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.

ഞാനും ചാനല്‍ പ്രൊഡ്യൂസറും ചേര്‍ന്ന് ഡിസൈന്‍ ചെയ്ത ഷോയില്‍ പിഷാരടിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. സത്യം ജോജുവും സിനിമാ സുഹൃത്തുക്കളും പൊതുജനങ്ങളും തിരിച്ചറിയണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Mammootty Show Clarifies Akhil Marar allegation against Ramesh Pisharody