ഗ്രീസ്മാനും പെലെയും നോക്കി നില്‍ക്കെ സിംഹാസനത്തിലേക്ക് മിശിഹ; തൂക്കിയത് വമ്പന്‍ നേട്ടം
Football
ഗ്രീസ്മാനും പെലെയും നോക്കി നില്‍ക്കെ സിംഹാസനത്തിലേക്ക് മിശിഹ; തൂക്കിയത് വമ്പന്‍ നേട്ടം
ശ്രീരാഗ് പാറക്കല്‍
Thursday, 16th July 2026, 3:50 pm

2026 ഫിഫ ലോകകപ്പിന്റെ കിരീട പോരിന് വീണ്ടും യോഗ്യത നേടിയിരിക്കുകയാണ് ഡിഫന്റിങ് ചാമ്പ്യന്മാരായ അര്‍ജന്റീന. അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. ഇതോടെ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടുകയും ചെയ്തു.

മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആന്റണി ഡോര്‍ഡനാണ് ആദ്യ ഗോള്‍ നേടി ആരവം സൃഷ്ടിച്ചത്. മോര്‍ഗണ്‍ റോജറിന്റെ പാസില്‍ 55ാം മിനിട്ടിലാണ് ജോര്‍ഡന്‍ അര്‍ജന്റീനയുടെ വല കുലുക്കിയത്. എന്നാല്‍ പിന്നീടുണ്ടായ തീ പാറുന്ന പോരാട്ടത്തിനൊടുവില്‍ 85ാം മിനിട്ടിലാണ് അര്‍ജന്റീനയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചത്.

സാക്ഷാല്‍ ലയണല്‍ മെസിയുടെ പാസില്‍ എന്‍സോ ഫര്‍ണാണ്ടസ് ബോക്‌സിന് മുന്നില്‍ നിന്ന് തൊടുത്തുവിട്ട കിടിലന്‍ ഷോട്ട് ത്രീ ലയണ്‍സിന്റെ വലയിലേക്ക് ചീറിപ്പായുകയായിരുന്നു. ശേഷം ഇംഗ്ലണ്ടിനെ കളത്തില്‍ കീഴ്‌പ്പെടുത്തിക്കൊണ്ടായിരുന്നു മെസിപ്പടയുടെ പിന്നീടുള്ള നീക്കങ്ങളെല്ലാം.

അധികം വൈകാതെ അവസാന ഘട്ട സമയത്ത് വീണ്ടും മെസിയുടെ പാസില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഹെഡ്ഡര്‍ അര്‍ജന്റീനയുടെ വിജയഗോള്‍ ഉറപ്പിച്ചതോടെ ലോകമെമ്പാടും ആവേശം ആര്‍ത്തിരമ്പുകയായിരുന്നു.

ഇതോടെ ടീമിന്റെ നെടുംതൂണായ സാക്ഷാല്‍ മെസി ഒരു ചരിത്ര നേട്ടത്തിലേക്കുകൂടിയാണ് കാലെടുത്തുവെച്ചത്. ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളില്‍ നാല് അസിസ്റ്റ് ഗോല്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിച്ചത്.

ഈ നേട്ടത്തില്‍ മെസിക്കൊപ്പം ബ്രസീലിയന്‍ ഇതിഹാസം പെലെയും ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാനുമുണ്ട്. ഇവര്‍ക്കൊപ്പമാണ് മെസി റെക്കോഡില്‍ ഇടം നേടിയത്. സെമി ഫൈനലിലെ ഐതിഹാസിക പ്രകടനത്തിന്റെ മികവില്‍ പല റെക്കോഡുകളും മെസി നേരത്തെ തിരുത്തിയിരുന്നു.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം സ്വന്തമാക്കാനാണ് കളത്തിലിറങ്ങുന്നത്. സ്‌പെയ്‌നാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി.

Content Highlight: Lionel Messi In Great Record Achievement In World Cup Knockout

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ