ഒറ്റ ഗോളില്‍ പിറന്നത് ചരിത്രം; വിജയത്തില്‍ ഇരട്ട സ്‌ട്രൈക്കുമായി യമാല്‍!
Football
ഒറ്റ ഗോളില്‍ പിറന്നത് ചരിത്രം; വിജയത്തില്‍ ഇരട്ട സ്‌ട്രൈക്കുമായി യമാല്‍!
ഫസീഹ പി.സി.
Thursday, 19th March 2026, 11:19 am

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ച് ബാഴ്സലോണ. റൗണ്ട് ഓഫ് സിക്സ്റ്റീന്റെ രണ്ടാം പാദ മത്സരത്തില്‍ ന്യൂകാസിലിനെ രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടീമിന്റെ മുന്നേറ്റം. 8 – 3 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് കറ്റാലന്‍ പട വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ യുവതാരം ലാമിന്‍ യമാല്‍ ഗോള്‍ നേടിയിരുന്നു. ടീമിന്റെ മൂന്നാം ഗോള്‍ താരത്തിന്റെ വകയായിരുന്നു. 45 +7ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. പെനാല്‍റ്റിയിലൂടെയായിരുന്നു 18കാരന്‍ വല കുലുക്കിയത്.

ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ഗോള്‍ നേട്ടം പത്തായി ഉയര്‍ത്താന്‍ യമാലിന് സാധിച്ചു. അതിനൊപ്പം തന്നെ ഒരു നേട്ടവും താരം സ്വന്തമാക്കി. യു.സി.എല്ലില്‍ പത്ത് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സ്വന്തം പേരില്‍ കുറിച്ചത്.

ലാമിൻ യമാൽ. Photo: FC Barcelona/x.com

കൂടാതെ, മറ്റൊരു നേട്ടവും യമാല്‍ തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്. യു.സി.എല്‍ നോക്ക്ഔട്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പട്ടമാണ് ഇത്തവണ നേടിയെടുത്തത്.

ന്യൂകാസിലിനെതിരെ ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സയുടെ ഏക ഗോള്‍ നേടിയത് യമാലായിരുന്നു. ഇപ്പോള്‍ രണ്ടാം പാദത്തിലും താരം ഗോളടിച്ചതോടെയാണ് ഈ നേട്ടം തന്റെ പേരിലാക്കിയത്.

അതേസമയം, മത്സരത്തില്‍ ബാഴ്‌സക്കായി റഫിന്യയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ഇരട്ട ഗോളുകള്‍ നേടി. ആറ്, 72 മിനിട്ടുകളിലായിരുന്നു റഫിന്യ ഗോളുകള്‍ അടിച്ചതെങ്കില്‍ 56, 61 മിനിട്ടുകളിലായിരുന്നു ലെവയുടെ ബ്രേസ്.

ഇവർക്ക് പുറമെ ഫെർമിൻ ലോപ്പസും മാർക്ക് ബെർനലും ഗോൾ സ്കോർ ചെയ്തു. ലോപ്പസ് 51ാം മിനിട്ടിലും ബെർനൽ 18ാം മിനിട്ടിലും പന്ത് വലയിലെത്തിച്ചു.

മറുവശത്ത് ന്യൂകാസിലിനായി ഇരു ഗോളുകളും നേടിയത് ആന്തണി എലാങ്കയാണ്. 15, 28 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഈ ഗോള്‍ നേട്ടം.

Content Highlight: Lamine Yamal became youngest ever to reach 10 UCL goals and score in back to back champions league knockout games with the goals against Newcastle

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി