മലയാളികളെ കുടുകുടാ ചിരിപ്പിച്ച ചിത്രമാണ് 2010ല്‍ പുറത്തിറങ്ങിയ ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍. മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസിയായ ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗമായാണ് ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ ഒരുങ്ങിയത്. മലയാളസിനിമയിലെ എണ്ണം പറഞ്ഞ ഹൊറര്‍ കോമഡി ത്രില്ലറായാണ് ചിത്രം ഒരുങ്ങിയത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍.

ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ ഹരിശ്രീ അശോകനുമുണ്ടായിരുന്നെന്നും ആദ്യ ദിവസം തന്നെ അയാള്‍ തന്നെ നിരാശപ്പെടുത്തിയെന്നും ലാല്‍ പറഞ്ഞു. കോമഡി ഡയലോഗുകളില്‍ അയാള്‍ക്ക് ഒരു പെര്‍ഫക്ഷന്‍ കിട്ടിയില്ലായിരുന്നെന്നും അതിനാല്‍ തനിക്ക് തൃപ്തി ലഭിച്ചില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിന് ബ്രേക്ക് വിളിച്ച ശേഷം താന്‍ ഹരിശ്രീ അശോകനോട് സംസാരിച്ചെന്നും പോയിട്ട് സി.ഐ.ഡി. മൂസ കണ്ടിട്ട് വരാന്‍ ആവശ്യപ്പെട്ടെന്നും ലാല്‍ പറയുന്നു. ഇന്‍ ഗോസ്റ്റ് ഹൗസിന് മുമ്പ് ഹരിശ്രീ അശോകന്‍ തുടര്‍ച്ചയായി രണ്ട് സിനിമകളില്‍ സീരിയസ് കഥാപാത്രങ്ങളെയാണ് ചെയ്തതെന്നും അതായിരിക്കാം കോമഡി ശരിക്ക് അവതരിപ്പിക്കാന്‍ സാധിക്കാത്തതിന്റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിക്ക കോമഡി നടന്മാര്‍ക്കും ഇങ്ങനെയൊരു പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത് ആരുടെയും കുഴപ്പമല്ലെന്നും ലാല്‍ പറയുന്നു. കോമഡി അവതരിപ്പിക്കുമ്പോള്‍ അതില്‍ നാച്ചുറാലിറ്റി കൃത്യമായി വേണമെന്നും അല്ലെങ്കില്‍ പ്രേക്ഷകര്‍ ആ സീനിനെ കൈയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ലാല്‍.

‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്നിന്റെ ഷൂട്ട് ഊട്ടിയിലായിരുന്നു. ആ പടത്തില്‍ ഹരിശ്രീ അശോകനും ചെറിയൊരു വേഷം ചെയ്തിരുന്നു. അത്യാവശ്യം കുറച്ച് കോമഡിയുള്ള ചെറിയൊരു റോളായിരുന്നു. അത് ചെയ്യാന്‍ വേണ്ടി അശോകന്‍ വന്നു. പക്ഷേ, എത്ര ചെയ്തിട്ടും കോമഡിയില്‍ എന്തോ ഒന്ന് മിസ്സിംഗ് പോലെയായിരുന്നു. ഒടുക്കം ഞാന്‍ അയാളുടെ അടുത്ത് പോയിട്ട് ‘നീ പോയി ആ സി.ഐ.ഡി മൂസ കണ്ടിട്ട് വായോ, അല്ലെങ്കില്‍ ശരിയാവില്ല’ എന്ന് പറഞ്ഞു.

ഗോസ്റ്റ് ഹൗസിന് മുമ്പ് ഹരിശ്രീ അശോകന്‍ രണ്ടുമൂന്ന് പടങ്ങളില്‍ സീരിയസായിട്ടുള്ള റോളുകളായിരുന്നു ചെയ്തത്. അതില്‍ നിന്ന് കോമഡിയിലേക്ക് വന്നപ്പോഴുണ്ടായ ചെറിയ ബുദ്ധിമുട്ടായിരുന്നു അത്. എന്റെ അറിവില്‍ അശോകന് മാത്രമല്ല, പല നടന്മാര്‍ക്കും അങ്ങനെയൊരു പ്രശ്‌നമുണ്ട്. അതിനെ പരിഹരിക്കുകയാണ് വേണ്ടത്,’ ലാല്‍ പറയുന്നു.

Content Highlight: Lal shares the shooting experience of In Ghost House Inn Movie and Harisree Ashokan