ലങ്കന്‍ ചരിത്രത്തിലെ ആദ്യ താരം; ഒമാനെ പറത്തിയടിച്ചപ്പോള്‍ ഇവന്‍ ഇങ്ങനെയൊരു നേട്ടം കൊയ്യുമെന്ന് കരുതിയില്ല!
Cricket
ലങ്കന്‍ ചരിത്രത്തിലെ ആദ്യ താരം; ഒമാനെ പറത്തിയടിച്ചപ്പോള്‍ ഇവന്‍ ഇങ്ങനെയൊരു നേട്ടം കൊയ്യുമെന്ന് കരുതിയില്ല!
ശ്രീരാഗ് പാറക്കല്‍
Thursday, 12th February 2026, 2:22 pm

ടി-20 ലോകകപ്പില്‍ ശ്രീലങ്കയും ഒമാനും തമ്മിലുള്ള മത്സരം പല്ലക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ഫീല്‍ഡ് തെരഞ്ഞെടുത്തു.

നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ലങ്കന്‍ സിംഹങ്ങള്‍ അടിച്ചെടുത്തത്. കുശാല്‍ മെന്‍ഡിസ്, പവന്‍ രത്‌നയാകെ, ദാസുന്‍ ഷനക എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലങ്ക വമ്പന്‍ സ്‌കോറിലെത്തിയത്.


മെന്‍ഡിസ് 45 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 61 റണ്‍സ് നേടിയപ്പോള്‍ പവന്‍ 28 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 60 റണ്‍സും നേടി. ക്യാപ്റ്റന്‍ ഷനക 20 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സും നേടി. 250 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഓപ്പണര്‍മാരായ പാതും നിസങ്കയും (13) കാമില്‍ മിശ്രയും (8) പുറത്തായതോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോയത് കുശാല്‍ മെന്‍ഡിസാണ് പവനുമായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനും മെന്‍ഡിസിന് സാധിച്ചു. ഇതിനെല്ലാം പുറമെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാനും മെന്‍ഡിസിന് സാധിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ശ്രീലങ്കന്‍ താരമാകാനാണ് മെന്‍ഡിസിന് സാധിച്ചത്.

ശ്രീലങ്കയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍  റണ്‍സ് നേടുന്ന താരങ്ങള്‍ (ഇന്നിങ്‌സ്)

കുശാല്‍ മെന്‍ഡിസ് – 2529* (102)

പാതും നിസങ്ക – 2474 (85)

ശുശാല്‍ പെരേര – 2312 (91)

തിലകരത്‌നെ ദില്‍ശന്‍ – 1889 (79

ദാസുന്‍ ഷനക – 1747 (113)

അതേസമയം മത്സരത്തില്‍ ഒമാന് വേണ്ടി ജിതേന്‍ രാമാനന്ദി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജയ് ഒദേന്ദ്ര, സുഫിയാന്‍ മെഹ്‌മൂദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി ക്രീസിലുള്ളത് മുഹമ്മദ് നദീമും (46) ഷാ ഫൈസലുമാണ് (1). ടീമിന് വേണ്ടി വസീം അലി 20 പന്തില്‍ 27 റണ്‍സ് നേടി മികവ് പുലര്‍ത്തി. എന്നാല്‍ മറ്റാര്‍ക്കും മികച്ച ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല.

Content Highlight: Kusal Mendis In Great Record Achievement For Sri Lanka

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ