അഭിനയത്തില്‍ ഇന്‍സെക്യൂരിറ്റീസ് വന്നാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ആ നടനെ: കല്യാണി പ്രിയദര്‍ശന്‍
Malayalam Cinema
അഭിനയത്തില്‍ ഇന്‍സെക്യൂരിറ്റീസ് വന്നാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ആ നടനെ: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th August 2025, 7:55 am

വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. പിന്നീട് തെലുങ്ക്, തമിഴ്സിനിമകളില്‍ ഭാഗമായിരുന്ന നടി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.

ആ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നായകന്‍. ഇപ്പോള്‍ കല്യാണിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ഇത്.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍. ദുല്‍ഖറിനെ കുറിച്ച് താന്‍ എല്ലാ അഭിമുഖങ്ങളിലും പറയാറുണ്ടെന്നും ചോദ്യങ്ങള്‍ മാറുമ്പോഴും ദുല്‍ഖറിനെ കുറിച്ചുള്ള ഉത്തരങ്ങള്‍ മാറില്ലെന്നും നടി പറയുന്നു.

‘അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടല്ല. അങ്ങനെ ബെസ്റ്റ് ഫ്രണ്ടെന്ന് പറയാന്‍ ആവില്ല. ഞങ്ങള്‍ തമ്മില്‍ അങ്ങനെ എല്ലാ ദിവസവും വിളിച്ച് സംസാരിക്കുന്ന ഒരു റിലേഷന്‍ഷിപ്പല്ല. പക്ഷെ എന്റെ കരിയറിലും അഭിനയത്തിലും എനിക്ക് ഏതെങ്കിലും തരത്തിലുള്ള ഇന്‍സെക്യൂരിറ്റീസ് വന്നാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ഡി.ക്യൂവിനെയാണ്.

എന്തെങ്കിലും അഡൈ്വസ് വേണമെങ്കില്‍ ചോദിക്കുന്നതും ഡി.ക്യൂവിനോട് തന്നെയാണ്. അവന്‍ എപ്പോഴും എനിക്ക് വേണ്ടി നില്‍ക്കാറുണ്ട്. അതില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആദ്യ സിനിമ മുതല്‍ ഇന്നുവരെ അതില്‍ മാറ്റം വന്നിട്ടില്ല എന്നതാണ് സത്യം,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

വരനെ ആവശ്യമുണ്ട് സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് പോസിറ്റീവായ റെസ്‌പോണ്‍സ് വന്നതോടെ ദുല്‍ഖറിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്ന ചോദ്യത്തിനും നടി മറുപടി നല്‍കി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല്യാണി.

‘ഡി.ക്യൂ എനിക്ക് അന്നൊരു മെസേജ് അയച്ചിരുന്നു. അത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എന്നെ അവന്‍ കാസോണ്‍ എന്നാണ് വിളിക്കുക. ‘കാസോണ്‍, നീ നിനക്ക് ലഭിക്കുന്ന കമന്റുകള്‍ കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. നീ അത് അര്‍ഹിക്കുന്നുണ്ട്’ എന്നായിരുന്നു മെസേജ്,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.


Content Highlight: Kalyani Priyadarshan Talks About Dulquer Salmaan