രാജസ്ഥാനെ വീഴ്ത്തി ദൽഹി; ജീവന്മരണ പോരാട്ടത്തിൽ സൂപ്പർ വിജയം
Cricket
രാജസ്ഥാനെ വീഴ്ത്തി ദൽഹി; ജീവന്മരണ പോരാട്ടത്തിൽ സൂപ്പർ വിജയം
ഫസീഹ പി.സി.
Sunday, 17th May 2026, 11:51 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപിറ്റല്‍സ്. അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ടീം തങ്ങളുടെ പോയിന്റ് 12 ആക്കി ഉയര്‍ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് രണ്ടാം ഓവറില്‍ യശസ്വി ജെയ്സ്വാളിനെ (ഒമ്പത് പന്തില്‍ 12) നഷ്ടമായിരുന്നു. ലുങ്കി എന്‍ഗിഡിയാണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ ഒന്നിച്ച വൈഭവ് സൂര്യവംശിയും ധ്രുവ് ജുറെലും ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍, സൂര്യവംശി 21 പന്തില്‍ 46 റണ്‍സെടുത്ത് മാധവ് തിവാരിക്ക് വിക്കറ്റ് നല്‍കി മടങ്ങി.

അതോടെ ക്രീസിലെത്തിയ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് ജുറെല്‍ ടീം സ്‌കോര്‍ 161 റണ്‍സിലെത്തിച്ചു. പിന്നാലെ പരാഗ് (26 പന്തില്‍ 51) മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ കീഴടങ്ങി. ക്രീസിലെത്തിയ ഡൊണോവന്‍ ഫെരേരയെ സ്റ്റാര്‍ക്ക് അടുത്ത പന്തില്‍ തന്നെ പുറത്താക്കി. രണ്ട് പന്തുകള്‍ക്കപ്പുറം അഞ്ചാമനായി ഇറങ്ങിയ രവി സിങ്ങിനെയും (രണ്ട് പന്തില്‍ നാല്) ഓസീസ് പേസര്‍ മടക്കി.

ധ്രുവ് ജുറെൽ.

പിന്നാലെത്തിയ ശുഭം ദുബെയും (ഒമ്പത് പന്തില്‍ അഞ്ച്) ദസുന്‍ ഷാനകയും (എട്ട് പന്തില്‍ പത്ത്) പെട്ടെന്ന് തിരികെ നടന്നു. യഥാക്രമം മാധവ് തിവാരിക്കും മിച്ചല്‍ സ്റ്റാര്‍ക്കിനുമാണ് ഈ വിക്കറ്റുകള്‍. അപ്പോഴും ക്രീസില്‍ ഉറച്ച് നിന്ന ജുറെല്‍ (40 പന്തില്‍ 53) അവസാന ഓവറില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പുറത്തായി. ജോഫ്രെ ആര്‍ച്ചര്‍ (രണ്ട് പന്തില്‍ രണ്ട്), ആദം മില്‍നെ (രണ്ട് പന്തില്‍ രണ്ട്) പുറത്താവാതെ നിന്നതോടെ രാജസ്ഥാന്‍ എട്ട് വിക്കറ്റിന് 193 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും അഭിഷേക് പോറലും സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. സ്‌കോര്‍ 105ല്‍ നില്‍ക്കെ പോറല്‍ 31 പന്തില്‍ 51 റണ്‍സുമായി കൂടാരം കയറി. ബ്രിജേഷ് ശര്‍മയാണ് താരത്തെ പുറത്താക്കിയത്.

വണ്‍ ഡൗണായി ഇറങ്ങിയ സാഹില്‍ പരാഖ് എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി തിരികെ നടന്നു. ജോഫ്ര ആര്‍ച്ചര്‍ക്കാണ് വിക്കറ്റ്. അതോടെ അക്സര്‍ പട്ടേല്‍ ക്രീസിലെത്തി.

കെ.എൽ. രാഹുൽ. Photo: iplt20.com

ഏറെ വൈകാതെ കെ.എല്‍ രാഹുല്‍ ദസുന്‍ ഷാനകക്ക് വിക്കറ്റ് നല്‍കി പുറത്തായി. 42 പന്തില്‍ 56 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ അക്‌സറിന് കൂട്ടായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ബാറ്റിങ്ങിനെത്തി. എന്നാല്‍ ആറ് പന്തില്‍ നാല് റണ്‍സുമായി സ്റ്റബ്‌സ് ആര്‍ച്ചര്‍ക്ക് മുന്നില്‍ വീണു.

പിന്നീടെത്തിയ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് അക്സര്‍ ടീമിന്പ്രതീക്ഷ നല്‍കിയെങ്കിലും ആറ് പന്തില്‍ ഒമ്പത് റണ്‍സുമായി മില്ലര്‍ പുറത്തായി. അതോടെ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അശുതോഷ് ശര്‍മയെ കൂട്ടുപിടിച്ച് അക്സര്‍ പോരാട്ടം തുടര്‍ന്നു.

അക്സര്‍ 18 പന്തില്‍ 34 റണ്‍സുമായും അശുതോഷ് അഞ്ച് പന്തില്‍ 18 റണ്‍സുമായും പുറത്താവാതെ നിന്നതോടെ ദല്‍ഹി വിജയം രുചിച്ചു. അതോടെ ക്യാപിറ്റല്‍സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.

Content Highlight: IPL 2026: DC vs RR: Delhi Capitals defeated Rajasthan Royals by five wickets

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി