പാകിസ്താനെതിരെയുള്ള മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക ഇവര്‍: ആകാശ് ചോപ്ര
Asia Cup
പാകിസ്താനെതിരെയുള്ള മത്സരത്തിന്റെ ഗതി നിര്‍ണയിക്കുക ഇവര്‍: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th September 2025, 3:46 pm

കുല്‍ദീപ് യാദവിന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും ഓവറുകളായിരിക്കും ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ഗതി നിര്‍ണയിക്കുകയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലെഗ് സ്പിന്‍ കളിക്കാന്‍ പാകിസ്ഥാന്‍ പരമ്പരാഗതമായി ബുദ്ധിമുട്ടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘ഇന്ത്യയ്ക്ക് രണ്ട് സ്പിന്നര്‍മാരുണ്ട്. കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിക്കും മത്സരം നിയന്ത്രിക്കാനും വിക്കറ്റെടുക്കാനും കഴിയും. പരമ്പരാഗതമായി പാകിസ്ഥാന് ലെഗ് സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവരുടെ എട്ട് ഓവറായിരിക്കും കളിയുടെ ഗതി നിര്‍ണയിക്കുക,’ ചോപ്ര പറഞ്ഞു.

കുല്‍ദീപും ചക്രവര്‍ത്തിയും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ നിരയില്‍ മികച്ച ബാറ്റിങ് നടത്തുന്ന മുഹമ്മദ് ഹാരിസിനെയും ഫഖര്‍ സമാനെയും പുറത്താക്കാന്‍ സാധിച്ചാല്‍ മത്സരം ഇന്ത്യയ്ക്ക് മത്സരം അനുകൂലമാക്കാന്‍ കഴിയുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്ലാസിക് പോരാട്ടം നടക്കുക. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും പരസ്പരം പോരിനിറങ്ങുന്നത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ യു.എ.ഇയ്‌ക്കെതിരെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ ഒമാനെതിരെയായിരുന്നു പാകിസ്ഥാന്റെ വിജയം.

ആദ്യ മത്സരത്തിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

പാകിസ്ഥാൻ സാധ്യത ഇലവൻ

സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാ അഹമ്മദ്

 

Content Highlight: Ind vs Pak: Akash Chopra says that Kuldeep Yadav’s and Varun Chakravarthy’s eight over will define the match