ലാലിനോട് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചുകൊണ്ടിരുന്നു, ഇച്ചാക്കയായിരുന്നെങ്കില്‍ ഇതൊന്നും കേട്ടുനില്‍ക്കില്ല: ഇബ്രാഹിം കുട്ടി
Entertainment news
ലാലിനോട് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചുകൊണ്ടിരുന്നു, ഇച്ചാക്കയായിരുന്നെങ്കില്‍ ഇതൊന്നും കേട്ടുനില്‍ക്കില്ല: ഇബ്രാഹിം കുട്ടി
ആദര്‍ശ് എം.കെ.
Tuesday, 27th January 2026, 9:29 am

മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ക്ഷമാ ശീലത്തെ കുറിച്ചും സംസാരിക്കുകയാണ് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടി. മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ്ങിനിടെ നടന്ന കാര്യങ്ങളെ കുറിച്ചാണ് ഇബ്രാഹിം കുട്ടി പറഞ്ഞത്.

മോഹന്‍ലാലിനോട് ഒരാള്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നുന്നെന്നും എന്നാല്‍ ഒട്ടും പൊട്ടിത്തെറിക്കാതെ മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കിയെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

ഇബ്രാഹിം കുട്ടി. Photo: IMDb

മോഹന്‍ലാലിന്റെ സ്ഥാനത്ത് മമ്മൂട്ടിയായിരുന്നെങ്കില്‍ ഇതൊന്നും കേട്ടുനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്.

‘ഒരിക്കല്‍ ഞങ്ങള്‍ ബോള്‍ഗാട്ടി പാലസില്‍ ഷൂട്ടിന് പോയിരുന്നു. ഞാനുണ്ട്, ലാല്‍ ഉണ്ട്, ശ്രീനിവാസനും ഞങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് എന്റെ ഓര്‍മ. ഒരു ഷൂട്ടിന്റെ കാര്യത്തിന് വേണ്ടി വഞ്ചിയില്‍ പോവുകയാണ്. ശ്രീനിവാസന്‍-മോഹന്‍ലാല്‍ കോംബോയിലുള്ള സിനിമയാണ്, നാടോടിക്കാറ്റാണെന്നാണ് ഓര്‍മ.

അപ്പോള്‍ ആ വഞ്ചിയില്‍ ഇരുന്ന ഒരു ചങ്ങാതി ഇങ്ങനെ ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ചിലര്‍ അങ്ങനെ ആണല്ലോ. ലാല്‍ ഒക്കെ ആയതുകൊണ്ടാണ്. ഞങ്ങളുടെ ഇച്ചാക്കയായിരുന്നെങ്കില്‍ ഇതെല്ലാം കേട്ടുനില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

മോഹന്‍ലാല്‍

ഒരു ജാതി ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ഇങ്ങനെ ചറപറാന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി പറയുകയാണ്. എന്തൊരു മനുഷ്യനാണ് ഇയാള്‍ എന്നാണ് ആ സമയം ഞാന്‍ ഓര്‍ത്തത്,’ ഇബ്രാഹിം കുട്ടി പറഞ്ഞു.

ഭഗവാന്‍ എന്ന സിനിമയ്ക്കിടെയും ഇത്തരത്തിലൊരു അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

‘ഭഗവാന്‍ എന്ന സിനിമയിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. വലിയ അഭിനയം ഒന്നും ഉണ്ടായിരുന്നില്ല, എങ്കിലും ഞാനും ആ സിനിമയില്‍ ഒരു കഥാപാത്രം ചെയ്തിരുന്നു.

ഞാന്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ ലാല്‍ താഴെ നില്‍ക്കുന്നുണ്ട്. ലോബിയില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് ലാലിനോട് സംസാരികക്കുകയാണ്. അതും ഇതുപോലെ ഒരു മനുഷ്യന്‍.

അയാള്‍ എന്തൊക്കെയാണോ അങ്ങേരോട് (മോഹന്‍ലാല്‍) ചോദിക്കുന്നത്! ഇതെല്ലാം കേള്‍ക്കുമ്പോള്‍ നമുക്ക് തന്നെ ഇറിറ്റേറ്റഡ് ആവുന്നുണ്ട്. ഇതൊക്കെ കേട്ടിട്ടും ലാല്‍ ചിരിച്ചുകൊണ്ടാണ് മറുപടി പറയുന്നത്. ആയാള്‍ പോയ ശേഷം എന്ത് മനുഷ്യനാണ് അല്ലേ എന്ന് എന്നോട് ചോദിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Ibrahim Kutty about Mohanlal

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.