ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ എനിക്ക് താത്പര്യമില്ല, അതുകൊണ്ട് അത്തരം വേഷങ്ങൾ ഇനി ചെയ്യില്ല: ആസിഫ് അലി
Entertainment
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ എനിക്ക് താത്പര്യമില്ല, അതുകൊണ്ട് അത്തരം വേഷങ്ങൾ ഇനി ചെയ്യില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 9:43 pm

ആസിഫ് അലിയുടേതായി അടുത്ത് ഇറങ്ങിയ സിനിമകളിലെ ഴോണറുകളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. സിനിമകളിലെ ഴോണറുകള്‍ താനായിട്ട് പ്ലാന്‍ ചെയ്യുന്നത് അല്ലെന്നും തനിക്ക് അങ്ങനെ വരുന്നതാണെന്നും ആസിഫ് അലി പറയുന്നു.

സ്‌ക്രിപ്റ്റ് നരേഷന്‍ വരുന്ന സമയത്ത് തനിക്ക് എക്സൈറ്റ്മെൻ്റ് ഉണ്ടാകുമെന്നും ഏതെങ്കിലും ഒരു പോയിന്റില്‍ സിനിമയിലേക്ക് ഇന്‍ ആകുമെന്നും ആസിഫ് അലി പറഞ്ഞു.

അപ്പോള്‍ ആ സിനിമയിലെ ഴോണര്‍ താന്‍ നോക്കില്ലെന്നും അങ്ങനെയാണ് സിനിമകള്‍ സംഭവിക്കുന്നതെന്നും ആസിഫ് അലി വ്യക്തമാക്കി. പൊലീസ് വേഷങ്ങള്‍ തത്കാലം ചെയ്യുന്നില്ലെന്നും പ്രേക്ഷകന് വേണ്ടത് നല്ല സിനിമയാണെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു.

സിനിമ ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നായിരിക്കും പ്രേക്ഷകര്‍ ചിന്തിക്കുകയെന്നും നല്ല സിനിമകളുടെ ഭാഗമാകുകയെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. ടൈപ്പ് കാസ്റ്റ് ആയിപ്പോകാതിരിക്കാനാണ് പൊലീസ് വേഷം ഉടന്‍ ചെയ്യാത്തതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘മാറി വരുന്ന ഴോണറുകള്‍ ഞാനായിട്ട് പ്ലാന്‍ ചെയ്യുന്നതല്ല. അത് അങ്ങനെ വരുന്നതാണ്. നല്ല സ്‌ക്രിപ്റ്റ് നരേഷന്‍ വരുന്ന സമയത്ത് എനിക്കൊരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകും. ഏതെങ്കിലും ഒരു പോയിന്റില്‍ നമ്മള്‍ ഇതിലേക്ക് ഇന്‍ ആകും. അപ്പോള്‍ അതിന്റെ ഴോണര്‍ ഏതാണെന്ന് ഞാന്‍ നോക്കുന്നില്ല. അങ്ങനെയാണ് ഇത് സംഭവിക്കുന്നത്.

 

ഇപ്പോള്‍ ഞാന്‍ എടുത്തിരിക്കുന്ന തീരുമാനം പൊലീസ് യൂണിഫോം കുറച്ച് നാളുകള്‍ കഴിഞ്ഞ് ഇടാം എന്നുള്ളത് മാത്രമാണ്. പ്രേക്ഷകന് വേണ്ടത് നല്ല സിനിമയാണ്. ഒരു നല്ല സിനിമ കാണാന്‍ തിയേറ്ററില്‍ വരുമ്പോള്‍ ഇയാളിത് എന്താണ് ഫുള്‍ ടൈം പൊലീസ് വേഷം ഇടുന്നതെന്ന് ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

അവര്‍ക്ക് ആ സിനിമ ആസ്വദിക്കാന്‍ പറ്റുന്നുണ്ടോ എന്നായിരിക്കാം പ്രേക്ഷകര്‍ ചിന്തിക്കുക. ഞാനും അതാണ് ചിന്തിക്കുന്നത്. നല്ല സിനിമകളുടെ ഭാഗമാകുക. ഒരു ആക്ടര്‍ എന്ന രീതിയില്‍ ടൈപ്പ് കാസ്റ്റ് ആയിപ്പോകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് പൊലീസ് വേഷം വേണ്ടായെന്ന് വെച്ചത്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: I don’t want to be typecast, so I took that decision says Asif Ali