ഹ്യൂമർ കയ്യിൽ നിന്നും വന്നത് ലാലേട്ടൻ വന്നപ്പോൾ, ഹ്യൂമർ ഡ്രൈവ് ചെയ്യുന്നത് ജെറിയെന്ന് കഥ കേട്ടപ്പോൾ മനസിലായി: സം​ഗീത് പ്രതാപ്
Malayalam Cinema
ഹ്യൂമർ കയ്യിൽ നിന്നും വന്നത് ലാലേട്ടൻ വന്നപ്പോൾ, ഹ്യൂമർ ഡ്രൈവ് ചെയ്യുന്നത് ജെറിയെന്ന് കഥ കേട്ടപ്പോൾ മനസിലായി: സം​ഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd September 2025, 3:51 pm

ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിൽ സിനിമാപ്രേമികൾക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായിട്ടാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2024ൽ പുറത്തിറങ്ങിയ ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമയിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടാൻ സംഗീതിന് സാധിച്ചു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്. പിന്നീട് മോഹൻലാലിന്റെ ചിത്രം തുടരുമിലും സംഗീത് ചെറിയ വേഷത്തിൽ എത്തിയിരുന്നു. മോഹൻലാലിന്റെയൊപ്പം തന്നെയുള്ള ഹൃദയപൂർവ്വമാണ് ഏറ്റവും ഒടുവിലായി തിയേറ്ററിലെത്തിയ സിനിമ. കൂടാതെ മമിതക്കൊപ്പം ഒരു സിനിമയും ആസിഫ് അലിക്കൊപ്പം ടിക്കി ടാക്കയിലും സംഗീത് പ്രതാപ് അഭിനയിക്കുന്നുണ്ട്. ഇപ്പോൾ ഹൃദയപൂർവ്വത്തെക്കുറിച്ച് സംസാരിക്കുകയാണ് സം​ഗീത് പ്രതാപ്.

‘ഞാൻ സത്യൻ സാറിനെ കാണാൻ വേണ്ടി അന്തിക്കാടിലെ വീട്ടിൽ പോയിരുന്നു. അന്നാണ് ഞാൻ ആദ്യമായിട്ട് സത്യൻ സാറിനെ കാണുന്നത്. അന്ന് പോയപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം എന്നുപറയുന്നത് സത്യൻ സാറിന്റെ നരേഷൻ കേൾക്കാൻ പറ്റിയെന്നതാണ്,’ സംഗീത് പ്രതാപ് പറയുന്നു.

തന്നോട് അനൂപ് സത്യൻ, സത്യൻ അന്തിക്കാ‌ട് എല്ലാവർക്കും നരേറ്റ് ചെയ്ത് കൊടുക്കാറില്ലെന്ന് പറഞ്ഞെന്നും സത്യൻ അന്തിക്കാട് തന്നോട് കഥ പറഞ്ഞ രീതി വളരെ രസകരമായിരുന്നെന്നും സംഗീത് പ്രതാപ് കൂട്ടിച്ചേർത്തു.

സിനിമയുടെ കഥ അല്ലാതെ തന്നെ വേറൊരുപാട് കഥകളും അവരുടെ അനുഭവങ്ങളും തന്നോട് പറഞ്ഞെന്നും ആ ദിവസം താനൊരുപാട് ചെറിഷ് ചെയ്യുന്ന ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

‘കഥ കേട്ട് കഴിഞ്ഞപ്പോൾ എന്റെ ക്യാരക്ടാറായിരുന്നു മൊത്തം മനസിലുണ്ടായിരുന്നത്. തിയേറ്ററിൽ നന്നായി പഞ്ച് ചെയ്യുന്ന കുറച്ച് ഡയലോഗുകൾ ഉണ്ടേല്ലോ അതൊക്കെ കഥ നരേറ്റ് ചെയ്യുമ്പോഴേ ഉണ്ടായിരുന്നു. ഹ്യൂമർ ഡ്രൈവ് ചെയ്യുന്ന കഥാപാത്രം ജെറിയാണെന്ന് കഥ കേൾക്കുമ്പോഴേ മനസിലാകും.

ശരിക്കും പറഞ്ഞാൽ ലാലേട്ടൻ ഓൺസെറ്റിലെത്തിയപ്പോഴാണ് ഒരുപാട് ഹ്യൂമർ കയ്യിൽ നിന്നും വന്നത്. എഴുത്തിൽ കോമിക് സൈഡുള്ളത് എന്റെ കഥാപാത്രത്തിനായിരുന്നു,’ സംഗീത് കൂട്ടിച്ചേർത്തു.

Content Highlight: Humour came from the hands of Lalettan says Sangeeth Prathap