റിയാദ്: മിഡിൽ ഈസ്റ്റിൽ യുദ്ധഭീതിയും ആശങ്കയും വർധിപ്പിച്ചുകൊണ്ട് ബഹ്‌റൈനും കുവൈറ്റിനും നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ശക്തിമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി).
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന അപകടകരവും അഭൂതപൂർവവുമായ പ്രകോപനമാണിതെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ-യു.എസ് സംഘർഷങ്ങളും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയെ ഞെട്ടിച്ചുകൊണ്ട് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. തീർത്തും അപലപനീയമായ രീതിയിലാണ് ഇറാന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായതെന്നായിരുന്നു ജി.സി.സിയുടെ വിമർശനം.
സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഇടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, തന്ത്രപ്രധാനമായ സർക്കാർ-സുരക്ഷാ കേന്ദ്രങ്ങൾ, വിവിധ വിദേശ നയതന്ത്ര മിഷനുകൾ (Diplomatic Missions) സ്ഥിതി ചെയ്യുന്ന ഇടങ്ങൾ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ നീക്കമെന്നും ജി.സി.സി ആരോപിച്ചു.
ജി.സി.സി അംഗരാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും പരമാധികാരത്തെയും തകർക്കാനുള്ള ഇറാൻ ഭരണകൂടത്തിന്റെ ശത്രുതാപരമായ നയങ്ങളുടെ തുടർച്ചയാണിതെന്ന് സെക്രട്ടറി ജനറൽ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളെയും യു.എൻ ചാർട്ടറിനെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ടാണ് ഇറാൻ ഇത്തരം അക്രമാസക്തമായ നിലപാടുകൾ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബഹ്‌റൈന്റെയും കുവൈറ്റിന്റെയും സുരക്ഷ എന്നത് ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. തങ്ങളുടെ പരമാധികാരവും മണ്ണും സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും ജി.സി.സി അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി പൂർണ പിന്തുണ നൽകും,’ അൽബുദൈവി പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം അപകടകരമായ അക്രമാസക്ത നടപടികൾ ഇനി വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ജി.സി.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആഗോള സുരക്ഷയെത്തന്നെ ബാധിക്കുന്ന ഇറാന്റെ ഈ നീക്കങ്ങളെ തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായും ശക്തമായും ഇടപെടണമെന്നും ഉറച്ച നിലപാടുകൾ സ്വീകരിക്കണമെന്നും അൽബുദൈവി ആവശ്യപ്പെട്ടു.
ആക്രമണങ്ങളെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗതത്തിൽ നേരിയ ആശങ്കകൾ ഉയർന്നിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി താത്കാലികമായി തടസ്സപ്പെട്ട കുവൈറ്റ് എയർവേയ്‌സ് വിമാന സർവീസുകൾ നിലവിൽ പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികൾ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതോടൊപ്പം സജീവമായിട്ടുണ്ട്.
Content Highlight: GCC condemns Iran’s attacks on Bahrain and Kuwait