നെതന്യാഹുവിന് പോലും തള്ളിപ്പറയേണ്ടി വന്ന സ്വന്തം മന്ത്രി, ഫ്‌ളോട്ടില്ല വിവാദത്തില്‍ ബെന്‍ ഗ്വിറിനെ വിലക്കി ഫ്രാന്‍സ്
World News
നെതന്യാഹുവിന് പോലും തള്ളിപ്പറയേണ്ടി വന്ന സ്വന്തം മന്ത്രി, ഫ്‌ളോട്ടില്ല വിവാദത്തില്‍ ബെന്‍ ഗ്വിറിനെ വിലക്കി ഫ്രാന്‍സ്
ആദര്‍ശ് എം.കെ.
Saturday, 23rd May 2026, 9:54 pm

 

പാരീസ്: അതിതീവ്ര വലതുപക്ഷ നിലപാടുകള്‍ക്ക് പിന്നാലെ ബെഞ്ചമിന്‍ നെതന്യാഹുവിന് പോലും പല വേദികളില്‍ നിന്നും അകറ്റി നിര്‍ത്തേണ്ടി വന്ന ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന് പ്രവേശന വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്.

ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും അതിക്രൂരമാം വിധം അപമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷാ മന്ത്രിയായ ബെന്‍ ഗ്വിറിനെ ഫ്രാന്‍സ് വിലക്കിയത്.

ഇസ്രഈല്‍ സേന തടവിലാക്കിയ യൂറോപ്യന്‍ പൗരന്മാരോടുള്ള മന്ത്രിയുടെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരോട്ട് വ്യക്തമാക്കി.

അന്താരാഷ്ട്ര സമുദ്രത്തില്‍ വെച്ച് ഗസയിലേക്ക് സഹായമെത്തിക്കുന്ന കപ്പലുകള്‍ തടഞ്ഞ ശേഷം, കൈകള്‍ കെട്ടി മുട്ടുകുത്തി നിര്‍ത്തിച്ച നൂറുകണക്കിന് പ്രവര്‍ത്തകരെ ബെന്‍ ഗ്വിര്‍ പരിഹസിക്കുന്ന വീഡിയോ അദ്ദേഹം തന്നെ പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ തടവുകാര്‍ക്ക് മുകളില്‍ ഇസ്രായേല്‍ പതാക വീശുന്നതും അവരെ വംശീയമായി പരിഹസിക്കുന്നതും കാണാം.

തടവിലാക്കപ്പെട്ട 430ഓളം പ്രവര്‍ത്തകര്‍ തങ്ങള്‍ നേരിട്ട അതിക്രൂരമായ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമങ്ങള്‍, നഗ്‌നരാക്കി ഓടിക്കല്‍, ക്രൂരമായ മര്‍ദനം, വൈദ്യുതാഘാതം ഏല്‍പ്പിക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഫ്രാന്‍സിന്റെ  നടപടി.

‘ഫ്രഞ്ച് പൗരന്മാര്‍ ഭീഷണിപ്പെടുത്തുന്നതും പീഡിപ്പിക്കപ്പെടുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല, പ്രത്യേകിച്ച് ഒരു പൊതു ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകുന്നത് സഹിക്കാനാവില്ല,’ എന്നായിരുന്നു ബെന്‍ ഗ്വിറിന്റെ പ്രവൃത്തികളോടുള്ള ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

ബെന്‍ ഗ്വിറിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അദ്ദേഹം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തു.

ഫ്രാന്‍സിന് പുറമെ പോളണ്ടും ബെന്‍ ഗ്വിറിന് അഞ്ച് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറ്റലി, കാനഡ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രഈല്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഈ സംഭവത്തെ ‘അങ്ങേയറ്റം ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്.

ഫ്‌ളോട്ടില്ല പ്രവര്‍ത്തകരുടെ ലക്ഷ്യത്തെ ഫ്രാന്‍സ് പിന്തുണയ്ക്കുന്നില്ലെങ്കിലും, അവരോടുള്ള ക്രൂരമായ പെരുമാറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പാരീസ് വ്യക്തമാക്കി.

എന്നാല്‍ തടവുകാര്‍ പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണങ്ങള്‍ ഇസ്രഈല്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബെന്‍ ഗ്വിറിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

Content Highlight: France bans Israel minister Itamer Ben Gvir

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.