തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് സംവരണം ഉറപ്പാക്കണം: ഹൈക്കോടതി
Kerala News
തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് സംവരണം ഉറപ്പാക്കണം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2025, 9:05 am

കൊച്ചി: ട്രാന്‍സ്‌ജെന്ഡര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് ആറ് മാസത്തിനുള്ളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു തൊഴിലിടങ്ങളിലും സംവരണം ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, പി.കൃഷ്ണ കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. പാലക്കാട് സ്വദേശി സി. അനീറ കബീര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയിലാണ് നടപടി.

ജീവശാസ്ത്രപരമോ അല്ലാതെയോ ഉള്ള വ്യത്യാസം പരിഹരിക്കാനും തുല്യഅവസരങ്ങള്‍ ഉറപ്പാക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി നിര്‍ദേശിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ നിയമനങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍പെട്ട ആളുകള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണെന്നും വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളുലുമെല്ലാം അവരെ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തൊഴിലും പഠനവും അവരുടെ ഉന്നമനത്തിന് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

സംവരണം ഏര്‍പ്പെടുത്തുന്നതിന് ഹൈക്കോടതി നേരത്തെ ഉത്തരവുകള്‍ നല്‍കിയിരുന്നെങ്കിലും നടപ്പാക്കിയില്ലെന്നും സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ ഇടപെടാത്ത കോടതി, സുപ്രീം കോടതി ഉത്തരവ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടപെട്ടതെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ള ആളുകളെ സാമൂഹിക വിദ്യാഭ്യാസ പിന്നോക്കക്കാരായ പൗരന്മാരായി കണക്കാക്കി എല്ലാ നിയമനങ്ങളിലും പ്രവേശനങ്ങളിലും സംവരണം നല്‍കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് അംഗീകാരം നല്‍കിയ നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.

പിന്നാലെ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം പാസാക്കിയിരുന്നു. തുടര്‍ന്ന് 2020 ഓടെ സംസ്ഥാന സര്‍ക്കാരും ചട്ടം രൂപീകരിച്ചിരുന്നു.

Content Highlight: Ensure reservation for the transgender community in employment and education: High Court