ബ്രൂക്കിന് സെഞ്ച്വറി; പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍
T20 World Cup 2026
ബ്രൂക്കിന് സെഞ്ച്വറി; പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍
ഫസീഹ പി.സി.
Tuesday, 24th February 2026, 10:52 pm

2026 ടി – 20 ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇംഗ്ലണ്ട്. പല്ലെക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടീമിന്റെ സെമി പ്രവേശം. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പതറിയതിന് ശേഷമാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് സ്‌കോര്‍ 73 ആയപ്പോഴേക്കും മൂന്ന് പേരെ നഷ്ടമായിരുന്നു. പിന്നാലെ ഒരുമിച്ച സാഹിബ്സാദ ഫര്‍ഹാന്‍ – ഫഖര്‍ സമാന്‍ സഖ്യം ടീമിന്റെ പോരാട്ടം ഏറ്റെടുത്തു. എന്നാല്‍, മികച്ച നിലയില്‍ മുന്നേറവെ ഫര്‍ഹാന്‍ 45 പന്തില്‍ 63 റണ്‍സുമായി തിരികെ കയറി.

ഏറെ വൈകാതെ സമാന്‍ 16 പന്തില്‍ 25 റണ്‍സുമായി മടങ്ങി. പിന്നാലെത്തിയ ശദാബ് ഖാന്‍ ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍, താരത്തിന് പിന്നാലെത്തിയവര്‍ വളരെ പെട്ടെന്ന് തന്നെ പുറത്തായി. അവസാന പന്തില്‍ ശദാബ് 11 പന്തില്‍ 23 റണ്‍സുമായി റണ്‍ഔട്ടായി. അതോടെ പാകിസ്ഥാന്‍ സ്‌കോര്‍ ഒമ്പത് വിക്കറ്റിന് 164 റണ്‍സിന് പോരാട്ടം അവസാനിച്ചു.

ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റുകളും ജോഫ്ര ആര്‍ച്ചര്‍, ജെയ്മി ഒവേര്‍ട്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആദില്‍ റഷീദും ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ഏഴ് ഓവറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ടീം സ്‌കോര്‍ നാല് വിക്കറ്റിന് 58 എന്ന നിലയിലായിരുന്നു.

അതോടെ ഒന്നിച്ച ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സാം കറനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍, പാതിവഴിയില്‍ 15 പന്തില്‍ 16 റണ്‍സുമായി കറന്‍ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ജെയ്മി ഒവേര്‍ട്ടണെ കൂട്ടുപിടിച്ചു സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

17ാം ഓവറില്‍ ബ്രൂക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ ഷഹീന്‍ അഫ്രീദി താരത്തെ പുറത്താക്കി. ഇംഗ്ലണ്ട് സ്‌കോര്‍ 155 റണ്‍സില്‍ നില്‍ക്കെ 51 പന്തില്‍ 100 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.

പിന്നീട് തുടര്‍ച്ചയായി ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ജയത്തിന് അടുത്തെത്തി തോല്‍വി വഴങ്ങുമെന്ന പ്രതീതി ഉണര്‍ത്തിയ ഇംഗ്ലണ്ടിന് ജോഫ്ര ആര്‍ച്ചര്‍ രക്ഷകനായി. അവസാന ഓവറിലെ ആദ്യം പന്തില്‍ താരം ഫോറടിച്ച് ടീമിനെ സെമി ഫൈനലിലെത്തിച്ചു.

പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഉസ്മാന്‍ താരീഖും മുഹമ്മദ് നവാസും രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

Content Highlight: England qualified into Semi final by defeating Pakistan in T2o World Cup with Harry Brook’s century

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി