ഇനി ഈ ടൂര്‍ണമെന്റിലെ മത്സരങ്ങളൊന്നും ഞാന്‍ കാണില്ല, ഞങ്ങളോട് കാണിച്ചത് അനീതിയാണ്; ഈജിപ്ഷ്യന്‍ പരിശീലകന്‍
Football
ഇനി ഈ ടൂര്‍ണമെന്റിലെ മത്സരങ്ങളൊന്നും ഞാന്‍ കാണില്ല, ഞങ്ങളോട് കാണിച്ചത് അനീതിയാണ്; ഈജിപ്ഷ്യന്‍ പരിശീലകന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 8th July 2026, 1:22 pm

2026 ഫിഫ ലോകകപ്പില്‍ ഈജിപ്തിനെതിരെ അര്‍ജന്റീന ത്രില്ലിങ് വിജയം സ്വന്തമാക്കിയിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന അടുത്ത റൗണ്ടിലേക്ക് കടന്നത്. എന്നാല്‍ മത്സരത്തിനിടയില്‍ പല വിവാദ സംഭവങ്ങളും നടന്നിരുന്നു. 60ാം മിനിട്ടില്‍ ഈജിപ്ത് ഒരു ലോങ് റണ്ണിലൂടെ ഗോള്‍ നേടിയെങ്കിലും വാര്‍ റിവ്യൂവിലൂടെ ഗോള്‍ നിഷേധിക്കപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.

പിന്നീട് മത്സരത്തിലെ അവസാന നിമിഷത്തില്‍ അര്‍ജന്റൈന്‍ ബോക്‌സില്‍ ഈജിപ്തിന് അനുകൂലമായ പെനാല്‍റ്റി കിക്ക് നിഷേധിച്ചു എന്നതിനെ തുടര്‍ന്നാണ് മൈതാനത്ത് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ റഫറിയുടെ തീരുമാനം ഗോള്‍ കിക്കില്‍ അവസാനിച്ചെങ്കിലും ഈജിപ്ത് മാനേജ്‌മെന്റ് ഗ്രൗണ്ടിലിറങ്ങി വാദിക്കാന്‍ തുടങ്ങിയപ്പോള്‍ റഫറിക്ക് ചുവപ്പ് കാര്‍ഡ് പോലും പുറത്തെടുക്കേണ്ടി വന്നു.

ഇപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഈജിപ്ത് പരിശീലകന്‍ ഹൊസം ഹസന്‍. മത്സരത്തിലെ വിജയം ഈജിപ്തിന് അര്‍ഹതപ്പെട്ടതായിരുന്നെന്നും എന്നാല്‍ മൈതാനത്ത് തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനാണ് ഫിഫ ശ്രമിച്ചതെന്നും തങ്ങള്‍നേടിയ ഒരു ഗോള്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഈ വിജയം നേടാന്‍ ഞങ്ങള്‍ അര്‍ഹരായിരുന്നു. പക്ഷെ ഞങ്ങള്‍ അഭിമാനത്തോടെയാണ് മടങ്ങുന്നത്, കാരണം ഈ മത്സരത്തില്‍ ഫെയര്‍ പ്ലേയോ ബഹുമാനമോ ഉണ്ടായിരുന്നില്ല. നിലവിലെ ലോക ചാമ്പ്യന്മാരെക്കാള്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ കാഴ്ചവെച്ചത്. കളിയുടെ എല്ലാ മേഖലകളിലും ഞങ്ങളായിരുന്നു മുന്നില്‍.

എന്നാല്‍ മൈതാനത്തിനുള്ളിലെ ചില ഘടകങ്ങളും പുറത്തുള്ള ചില സ്വാധീനങ്ങളും മത്സരഫലത്തെ ബാധിച്ചു. ഒരുപക്ഷേ ലോക ചാമ്പ്യന്മാരെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനായിരിക്കാം അവര്‍ ആഗ്രഹിച്ചത്. ഒരുപക്ഷേ മെസിയെ മത്സരത്തില്‍ തുടരാന്‍ അനുവദിക്കാനായിരിക്കാം ശ്രമം.

ഈ മത്സരത്തില്‍ ഫെയര്‍ പ്ലേ ഉണ്ടായിരുന്നില്ല, അതില്‍ എനിക്ക് സന്തോഷമില്ല. ഞങ്ങള്‍ അനീതിക്ക് ഇരയായി. ഫിഫ ‘ഫെയര്‍ പ്ലേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നുണ്ടെങ്കിലും അത് മൈതാനത്ത് കാണാന്‍ കഴിയുന്നില്ല. ആ പിഴവുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഫലം മറ്റൊന്നായേനെ.

റഫറിയോട് ഞാന്‍ പറഞ്ഞത്, ‘ഇത് നീതിയല്ല’ എന്നായിരുന്നു. എന്തായാലും, ഞാന്‍ നാട്ടിലേക്ക് മടങ്ങുകയാണ്. ഇനി ഈ ടൂര്‍ണമെന്റിലെ മത്സരങ്ങളൊന്നും ഞാന്‍ കാണില്ല. ഞങ്ങളോട് കാണിച്ചത് അനീതിയാണ്. ഞങ്ങള്‍ക്ക് ഒരു പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു. ഞങ്ങളുടെ ഒരു ഗോള്‍ അനുവദിച്ചില്ല. അത് എന്തുകൊണ്ടാണ് അനുവദിക്കാതിരുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല,’ ഹൊസം ഹസന്‍ പറഞ്ഞു.

Content Highlight: “I will not watch any more matches in this tournament; we have been treated unjustly,” said the Egyptian coach

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ