ജയിലറിന് ശേഷമാണ് വയലന്‍സുള്ള സിനിമകളുടെ നിര്‍മാണം മലയാളത്തിലും കൂടിയത്: കമല്‍
Entertainment
ജയിലറിന് ശേഷമാണ് വയലന്‍സുള്ള സിനിമകളുടെ നിര്‍മാണം മലയാളത്തിലും കൂടിയത്: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th March 2025, 8:34 pm

2023ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. അണ്ണാത്തെയുടെ വന്‍ പരാജായത്തിന് ശേഷം രജിനികാന്തും ബീസ്റ്റിന് മോശം അഭിപ്രായം കേട്ട ശേഷം നെല്‍സനും ചെയ്യുന്ന സിനിമ എന്ന നിലയില്‍ ജയിലര്‍ സിനിമാലോകം ഉറ്റുനോക്കിയ പ്രൊജക്ടായിരുന്നു. ബോക്‌സ് ഓഫീസില്‍ 600 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്.

ഇത്തരം സിനിമകളുടെയൊക്കെ ബെഞ്ച് മാര്‍ക്ക് എന്ന് പറയുന്നത് രജിനികാന്തിന്റെ ‘ജയിലര്‍’ ആണെന്നാണ് എനിക്ക് തോന്നുന്നത് – കമല്‍

ജയിലര്‍ എന്ന സിനിമക്ക് ശേഷമാണ് മലയാളത്തില്‍ വയലസ് സിനിമകളുടെ നിര്‍മാണം കൂടിയതെന്ന് സംവിധായകന്‍ കമല്‍ പറയുന്നു. രജിനികാന്തിനെപ്പോലെ ഒരു ഹീറോയ്ക്ക് ചെയ്യാമെങ്കില്‍ ഇവിടെയുള്ള എല്ലാ ഹീറോയ്ക്കും ചെയ്യാമല്ലോ എന്നൊരു ചിന്ത ഇവിടുത്തെ അഭിനേതാക്കള്‍ക്കും വന്നെന്നും അദ്ദേഹം പറയുന്നു.

വയലന്‍സ് സ്‌ക്രീനില്‍ കാണിച്ചിട്ട് വീരപരിവേഷത്തോട് കൂടിയാണ് നായകന്‍മാര്‍ വരുന്നതെന്നും ഈ വീരപരിവേഷത്തില്‍ അവസാനിക്കുമ്പോഴാണ് കുഴപ്പമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.

‘വയലന്‍സ് സ്‌ക്രീനില്‍ കാണിച്ചിട്ട് വീരപരിവേഷത്തോട് കൂടിയാണ് നായകന്‍മാര്‍ വരുന്നത്. ഈ വീരപരിവേഷത്തില്‍ അവസാനിക്കുമ്പോഴാണ് കുഴപ്പം. എന്നെ ആരാധിക്കുന്നവരാണ് ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികള്‍ എന്ന ബോധം അഭിനയിക്കുന്ന താരങ്ങള്‍ക്കും വേണം.

മുന്‍കാലങ്ങളില്‍ വില്ലന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ നിയമത്തിന് കീഴടങ്ങുകയോ കൊല്ലപ്പെടുകയോ ഒക്കെയാണ് ചെയ്യുന്നത്. ഇന്നിപ്പോള്‍ അതല്ല

മുന്‍കാലങ്ങളില്‍ വില്ലന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ നിയമത്തിന് കീഴടങ്ങുകയോ കൊല്ലപ്പെടുകയോ ഒക്കെയാണ് ചെയ്യുന്നത്. ഇന്നിപ്പോള്‍ അതല്ല. എല്ലാവരെയും കൊല്ലുക, ഒരാള്‍ മാത്രം നിലനില്‍ക്കുക എന്ന തരത്തിലേക്കാണ് നായകന്‍മാര്‍ വരുന്നത്. അതില്‍ എന്തെങ്കിലും ലോജിക്കുണ്ടോ? നായകന്‍മാര്‍ അജയ്യനായി നില്‍ക്കുന്നിടത്ത് സിനിമകള്‍ അവസാനിക്കുമ്പോഴാണ് കുഴപ്പങ്ങളുണ്ടാകുന്നത്.

ഇത്തരം സിനിമകളുടെയൊക്കെ ബെഞ്ച് മാര്‍ക്ക് എന്ന് പറയുന്നത് രജിനികാന്തിന്റെ ‘ജയിലര്‍’ ആണെന്നാണ് എനിക്ക് തോന്നുന്നത്. ജയിലറിന് ശേഷമാണ് ഇത്തരം വയലന്‍സുള്ള സിനിമകളുടെ നിര്‍മാണം മലയാളത്തിലും കൂടിയത്. രജിനികാന്തിനെപ്പോലെ ഒരു ഹീറോയ്ക്ക് ചെയ്യാമെങ്കില്‍ ഇവിടെയുള്ള എല്ലാ ഹീറോയ്ക്കും ചെയ്യാമല്ലോ എന്നൊരു ചിന്ത ഇവിടുത്തെ അഭിനേതാക്കള്‍ക്കും ഉണ്ടാകാമല്ലോ. പക്ഷേ അത് ശരിയല്ല,’ കമല്‍ പറയുന്നു.

Content highlight: Director Kamal talks about Jailer movie