ഇസ്രഈൽ ആക്രമണം തുടരുന്നു; ഗസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 115 ആയി
Israeli Attacks On Gaza
ഇസ്രഈൽ ആക്രമണം തുടരുന്നു; ഗസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 115 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th July 2025, 6:51 am

ഗസ: ഇസ്രഈൽ ഗസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 115 ഫലസ്തീനികൾ പട്ടിണി കിടന്ന് മരിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം. നിരവധി കുട്ടികൾ ഉൾപ്പെടെ മിക്ക മരണങ്ങളും സമീപ ആഴ്ചകളിലാണ് നടന്നത്.

മാർച്ച് രണ്ടിന് ഇസ്രഇൽ ഗസയുടെ അതിർത്തികൾ പൂർണമായും അടച്ചിരുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, ബേബി ഫോർമുല, കുടിവെള്ളം എന്നിവയുൾപ്പെടെ ഗസയിലേക്കുള്ള എല്ലാ സഹായങ്ങളും വിതരണങ്ങളും അവർ നിർത്തിവച്ചു. പിന്നീട് അന്താരാഷ്ട്ര സമ്മർദത്തിന് പിന്നാലെ വളരെ കുറച്ച് ഭക്ഷ്യ വസ്തുക്കൾ മാത്രം കടത്തിവിട്ടിരുന്നു. എന്നാൽ ഇതൊട്ടും പര്യാപ്തമല്ലെന്നാണ് യു.എൻ ഉൾപ്പടെയുള്ള അന്താരാഷ്ട ഏജൻസികൾ പറഞ്ഞിരുന്നു.

മെയ് മാസത്തിലെ കണക്കനുസരിച്ച് ഗസയിൽ ഏകദേശം അരലക്ഷം ആളുകൾ അതിഭീകരമായ പട്ടിണി നേരിടുന്നുണ്ടെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ട് ചെയ്തു.

വിശപ്പ് ഒരു വലിയ പ്രതിസന്ധിയാണെന്നും ഇത് മൂലം കുടുംബങ്ങൾ തകരുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (UNRWA) തങ്ങളുടെ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

‘മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ പരിപാലിക്കാൻ കഴിയാത്തത്ര വിശപ്പുണ്ട്. ഞങ്ങളുടെ ഏജൻസികളിൽ വൈദ്യ സഹായം നൽകാനുള്ള വസ്തുക്കളോ ഭക്ഷണമോ ഇല്ല ,’ ഏജൻസി മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു.

നിലവിൽ ഗസയിലെ 2.1 ദശലക്ഷം ജനങ്ങൾ ക്ഷാമത്തിന്റെ വക്കിലാണ്. ഗാസയിൽ വിദേശപ്പും ക്ഷീണവും മൂലം ആളുകൾ കുഴഞ്ഞുവീഴുന്നതായി ഗസയിലെ ദേർ അൽ-ബലാഹിൽ താമസിക്കുന്ന 39 കാരനായ അക്രം ബഷീർ പറഞ്ഞു.

സമീപ ആഴ്ചകളിൽ, പോഷകാഹാരക്കുറവ് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അസഹനീയമായി മാറിയിരിക്കുന്നു. ഇത് ഞങ്ങളെ ബലരാക്കുന്നു. ഒന്നും ചെയ്യാൻ പറ്റുന്നില്ല.

ഈയിടെയായി, എനിക്ക് കടുത്ത ക്ഷീണം അനുഭവപ്പെടുന്നു. എളുപ്പത്തിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല. എഴുന്നേൽക്കാനോ നടക്കാനോ കഴിയുന്നില്ല. എനിക്ക് നിരന്തരം തലകറക്കം ഉണ്ടാകുന്നു. ശരീരം വല്ലാതെ മെലിയുകയും ചെയ്തു. യുദ്ധത്തിന്റെ തുടക്കം മുതൽ, എന്റെ ഭാരം 39 കിലോഗ്രാം കുറഞ്ഞു. എന്റെ എല്ലാ സഹോദരങ്ങളുടെയും ഭാരം 15 നും 20 നും ഇടയിൽ കുറഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Death toll from starvation in Gaza rises to 115 as Israeli attacks continue