ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ, എല്‍.ഡി.എഫ് ആരോപണങ്ങള്‍ പൂര്‍ണമായി ശരിവെക്കുന്നത്; ഖേല്‍ക്കറിന്റെ നിയമനത്തില്‍ സി.പി.ഐ.എം
Kerala News
ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ, എല്‍.ഡി.എഫ് ആരോപണങ്ങള്‍ പൂര്‍ണമായി ശരിവെക്കുന്നത്; ഖേല്‍ക്കറിന്റെ നിയമനത്തില്‍ സി.പി.ഐ.എം
ആദര്‍ശ് എം.കെ.
Saturday, 23rd May 2026, 7:10 pm

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ച നടപടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.

തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ലജ്ജയില്ലാത്ത ഒത്തുകളിയാണോ ഇതെന്ന് വ്യക്തമാക്കണമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തുന്ന അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫിന് വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ് ആരോപണം ശരിവെക്കുന്നതാണ് ഈ പുതിയ നിയമനമെന്ന് സി.പി.ഐ.എം കുറ്റപ്പെടുത്തി.

രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പി സീല്‍ കാണപ്പെട്ടതും ഈ ഒത്തുകളിയുടെ തെളിവാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കമ്മീഷന്‍ സ്വീകരിച്ച പല നിലപാടുകളും സംശയാസ്പദമാണെന്ന് സി.പി.ഐ.എം ആരോപിക്കുന്നു

എസ്.ഐ.ആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന് വോട്ടുകളാണ് കേരളത്തില്‍ ഇല്ലാതാക്കിയത്. യഥാര്‍ത്ഥ വോട്ടര്‍മാരെ ഒഴിവാക്കുകയും അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നിശ്ചയിച്ചതിലും ഒരാഴ്ച മുന്‍പ് ആരെയും അറിയിക്കാതെ അവസാനിപ്പിച്ചു. യുഡിഎഫിന്റെ വോട്ടുകള്‍ ചേര്‍ത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു ഈ ധൃതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും, വോട്ടിങ് മെഷീനില്‍ ചിഹ്നങ്ങള്‍ വ്യക്തമല്ലാത്ത രീതിയില്‍ പ്രിന്റ് ചെയ്യുകയും ചെയ്തു. ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതും, വോട്ടിംഗ് ശതമാനം പുറത്തുവിടാന്‍ വൈകിയതും, സ്ട്രോങ് റൂമുകള്‍ തുറന്നുവെന്ന ആക്ഷേപവും ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിയ.പി.ഐ.എം ആരോപിക്കുന്നു.

പശ്ചിമ ബംഗാളിലും സമാനമായ നിയമനങ്ങള്‍ നടന്നപ്പോള്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നിലപാടിനെ പാര്‍ട്ടി ചോദ്യം ചെയ്തു.

ബംഗാളിലെ നിയമനങ്ങളെ ‘ലജ്ജയില്ലാത്ത കൂട്ടുകെട്ടും ഒത്തുകളിയും’ എന്നാണ് എ.ഐ.സി.സി വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പുതിയ സര്‍ക്കാരിന് കീഴില്‍ ഉന്നത പദവി നല്‍കുമ്പോള്‍ ‘കൂള്‍ ഓഫ് ടൈം’ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ്, കേരളത്തിലെ ഈ സമാന നീക്കത്തില്‍ മൗനം വെടിയണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു.

ഒരുവശത്ത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും സമാനമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് സി.പി.ഐ.എം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണരൂപം

ചീഫ് ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യു.ഡി.എഫിന് വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫ് ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു.

പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബി.ജെ.പിയും, തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന് എ.ഐ.സി.സി പ്രതികരിച്ചു.

കേരളത്തില്‍ നടന്നത് കോണ്‍ഗ്രസും, ബി.ജെ.പിയും, തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന് രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം.

എസ്.ഐ.ആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന് വോട്ടാണ് കേരളത്തില്‍ ഇല്ലാതാക്കിയത്. യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും, അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്ത കമ്മീഷന്‍ നിലപാടിനെതിരെ അന്ന് തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്ച മുന്‍പ് ആരെയും അറിയിക്കാതെ പേര് ചേര്‍ക്കുന്നത് അവസാനിപ്പിക്കാനും കമ്മീഷന്‍ നിര്‍ബന്ധം പിടിച്ചിരുന്നു.

യു.ഡി.എഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബി.ജെ.പി സീല്‍ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്.

പാലക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയില്‍ വോട്ടിംഗ് മെഷീനില്‍ പ്രിന്റ് ചെയ്തുവെന്ന പരാതികളുമുണ്ട്. തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു.

തെരഞ്ഞെടുപ്പ് നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും വോട്ടിങ് ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. സ്ട്രോങ് റൂമുകള്‍ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ് ഈ നിയമനത്തോടെ ബലപ്പെടുന്നത്.

ബംഗാളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ മനോജ് അഗര്‍വാളിനെ ചീഫ് സെക്രട്ടറിയായും, എസ്.ഐ.ആറിന് നേതൃത്വം നല്‍കിയ സുബ്രത ഗുപ്തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പോലെയുള്ള ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക് വിജയിച്ച സര്‍ക്കാരിന് കീഴില്‍ ഉന്നതപദവി നല്‍കുന്നതിന് കൂള്‍ ഓഫ് ടൈം ഏര്‍പ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തില്‍ ഇങ്ങനെ വിമര്‍ശിച്ച കോണ്‍ഗ്രസ് പാര്‍ടിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കണം.

ഒരുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സമാനമായ നിലയിലുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുകയാണ്.

രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ് കമ്മീഷനുകളും മാറുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

 

Content Highlight: CPI(M) against the appointment of V.D. Satheesan as Principal Secretary

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.