നടയടക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്; പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിനാവില്ല: ദേവസ്വം ബോര്‍ഡിന് മാളികപ്പുറം മേല്‍ശാന്തിയുടെ മറുപടി
Sabarimala women entry
നടയടക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്; പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിനാവില്ല: ദേവസ്വം ബോര്‍ഡിന് മാളികപ്പുറം മേല്‍ശാന്തിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th October 2018, 10:25 am

പത്തനംതിട്ട: ശബരിമല നടയടച്ചിടുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ലെന്നും എം.എന്‍ നാരായണ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു

നടയടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ മാളികപ്പുറം മേല്‍ശാന്തി പരികര്‍മ്മികള്‍ക്കും പിന്തുണ അറിയിച്ചു. യുവതി പ്രവേശനത്തില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെയും പരികര്‍മ്മികളുടെ പ്രതിഷേധത്തെയും ദേവസ്വം ബോര്‍ഡംഗം വിമര്‍ശിച്ചിരുന്നു.

Also Read:  മീ ടൂ; അന്വേഷണത്തിന് സ്വതന്ത്ര കമ്മിറ്റി വേണമെന്ന മനേകാ ഗാന്ധിയുടെ നിര്‍ദേശം മോദി തള്ളിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് പോകുമെന്ന് ഭീഷണിപ്പെടുത്തിയ ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ് ആണ് രംഗത്ത് വന്നത്. കോടതി വിധി അനുസരിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ്. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് പോകുമെന്ന് തന്ത്രി പറഞ്ഞത് കോടതിവിധിയുടെ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കോടതി വിധി സംബന്ധിച്ച യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ചിലരുടെ രാഷ്ട്രീയ അജണ്ടയ്ക്കു നിന്നുകൊടുക്കുകയാണെന്നും വിശ്വാസികള്‍ വളരെ ആരാധനാപൂര്‍വ്വം കാണുന്ന ഇവര്‍ സമരത്തിലേക്ക് എത്തിക്കുമ്പോള്‍ അത് ഭക്തജനങ്ങളെക്കൂടി വൈകാരികമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.