സ്ഥാനാര്‍ത്ഥി നിര്‍ണയം, ഏകപക്ഷീയം; മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടരാജി
Kerala
സ്ഥാനാര്‍ത്ഥി നിര്‍ണയം, ഏകപക്ഷീയം; മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടരാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th November 2025, 9:44 pm

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മലപ്പുറത്ത് മുസ്‌ലിം ലീഗില്‍ കൂട്ടരാജി. വാര്‍ഡ് കമ്മിറ്റി നല്‍കിയ പേര് വെട്ടിമാറ്റി മറ്റൊരു വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചാണ് കൂട്ടരാജി.

എ.ആര്‍ നഗര്‍ പഞ്ചായത്തിലെ 22ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയിലാണ് സംഭവം. ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചാലില്‍ സിദ്ദിഖ് ബാവ, എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് നജീബ് അടക്കമാണ് രാജിവെച്ചത്.

50ലധികം പേര്‍ രാജിവെച്ചതായാണ് വിവരം. മുസ്‌ലിം ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റിക്കെതിരെയാണ് വാര്‍ഡ് നേതാക്കളുടെ ആരോപണം.

വാര്‍ഡ് കമ്മിറ്റി അറിയാതെ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്ന് സിദ്ദിഖ് ബാവ മീഡിയ വണ്ണിനോട് പ്രതികരിച്ചു.

നിലവില്‍ എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ആണ് ലീഗിന്റെ സ്ഥാനാര്‍ത്ഥി. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ലീഗിനുള്ളില്‍ വലിയ തര്‍ക്കങ്ങളാണ് ഉണ്ടായത്.

വേങ്ങരയിലെ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇടയിലുണ്ടായ കൂട്ടത്തല്ലാണ് ഇതിലെ ആദ്യ സംഭവം. വേങ്ങര പഞ്ചായത്ത് 20ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പറമ്പില്‍ ഖാദറിനെ മത്സരിപ്പിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുന്‍ വാര്‍ഡ് മെമ്പര്‍ സി.പി. ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെ യോഗം കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു.

Content Highlight: Candidate selection is arbitrary; Mass resigns in Muslim League, Malappuram